
മുംബൈ: അടുത്ത മാസം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്‍റെ പിടിയിലായിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പേസർ ജസ്പ്രീത് ബുംറയും സായ് സുദര്‍ശനും ഉപാധികളോടെ ടീമില്‍ തിരിച്ചെത്തി. ബെംഗളൂരുവിലെ ബിസിസിഐ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ നിന്ന് കായികക്ഷമത തെളിയിച്ചാല്‍ മാത്രമെ ഇരുവരും ടീമിന്‍റെ ഭാഗമാകു. പരിക്കിന്‍റെ പിടിയിലായ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ആദ്യ ടെസ്റ്റിനുള്ള ടീമിലില്ല. ഫിറ്റ്നെസ് തെലിയിച്ചാല്‍ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ സുന്ദറിനെ ഉള്‍പ്പെടുത്തും. ശുഭ്മാന്‍ ഗില്‍ നായകനാകുന്ന ടീമില്‍ കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റൻ.
ശ്രീലങ്കൻ 'എ' ടീമിനെതിരായ ചതുർദിന മത്സരത്തിൽ 70 റൺസും 6 വിക്കറ്റും നേടി മികച്ച പ്രകടനം പുറത്തെടുത്ത ഓഫ് സ്പിന്നർ സാരാന്‍ഷ് ജെയിൻ പുതുമുഖമായി ടീമിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ 7 വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയനായ ഇടംകൈയ്യൻ സ്പിന്നർ മാനവ് സുതാര്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമിൽ സ്ഥാനം നിലനിര്‍ത്തി. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയെങ്കിലും ഹർഷ് ദുബെയെ സെലക്ടർമാർ പരിഗണിച്ചില്ല.
ബുംറക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍, എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റൻ ഗില്ലിന് പുറമെ കെ എല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കൽ, എന്നിവരാണുളളത്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും ധ്രുവ് ജുറെലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഓഗസ്റ്റ് ഏഴ് മുതല്‍ ഇന്ത്യൻ ടീം ശ്രീലങ്കയില്‍ ചതുര്‍ദിന പരിശീലന മത്സരം കളിക്കും.
🚨 News 🚨#TeamIndia's squad for the 2⃣-match Test Series against Sri Lanka announced
Note: Washington Sundar was not available for selection for the first Test.
More Details ▶️ https://t.co/Vk0Xd8Axmq #SLvIND pic.twitter.com/NuCcKBohMj— BCCI (@BCCI) July 28, 2026
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേരിട്ട തോൽവിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. പരിശീലകൻ ഗൗതം ഗംഭീറിനും ഈ പരമ്പര ഏറെ നിർണായകമാണ്. ഗംഭീർ ചുമതലയേറ്റ ശേഷം ടെസ്റ്റ് ടീമിന്‍റെ പ്രകടനത്തിലുണ്ടായ തിരിച്ചടികൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനാൽ ശ്രീലങ്കൻ മണ്ണിൽ മികച്ച വിജയം നേടി വിമർശകരുടെ വായടപ്പിക്കേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമാണ്. ഓഗസ്റ്റ് 15 ന് ഗാലെ യില്‍ ആദ്യ ടെസ്റ്റും ഓഗസ്റ്റ് 23 മുതല്‍ കൊളംബോയില്‍ രണ്ടാം ടെസ്റ്റും നടക്കും.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജൂറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവദത്ത് പടിക്കൽ, സാരാൻഷ് ജെയിൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!