
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കും. പരിക്കിന്‍റെ പിടിയിലായിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പേസർ ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പരിക്കേറ്റ വാഷിങ്ടൺ സുന്ദർ ആദ്യ മത്സരത്തിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് കരുത്തുറ്റ ടീമിനെ അണിനിരത്താനുള്ള ശ്രമത്തിലാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേരിട്ട തോൽവിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. പരിശീലകൻ ഗൗതം ഗംഭീറിനും ഈ പരമ്പര ഏറെ നിർണായകമാണ്.
ഗംഭീർ ചുമതലയേറ്റ ശേഷം ടെസ്റ്റ് ടീമിന്‍റെ പ്രകടനത്തിലുണ്ടായ തിരിച്ചടികൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനാൽ ശ്രീലങ്കൻ മണ്ണിൽ മികച്ച വിജയം നേടി വിമർശകരുടെ വായടപ്പിക്കേണ്ടത് അദ്ദേഹത്തിന് അത്യാവശ്യമാണ്. ശ്രീലങ്കൻ പിച്ചുകൾ സ്പിന്നിനെ തുണയ്ക്കുന്നതായതിനാൽ കുൽദീപ് യാദവും അക്സർ പട്ടേലുമായിരിക്കും പ്രധാന സ്പിൻ ആക്രമണം നയിക്കുക. ലങ്കൻ ബാറ്റിംഗ് നിരയിൽ ഇടങ്കയ്യൻ ബാറ്റർമാർ കൂടുതലുള്ളതിനാൽ, ഓഫ് സ്പിൻ ഓൾറൗണ്ടർ സാരൻഷ് ജെയിൻ ടീമിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയേറെയാണ്.
ശ്രീലങ്കൻ 'എ' ടീമിനെതിരായ ചതുർദിന മത്സരത്തിൽ 70 റൺസും 6 വിക്കറ്റും നേടി സാരൻഷ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ 7 വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയനായ ഇടംകൈയ്യൻ സ്പിന്നർ മാനവ് സുതാർ ടീമിൽ സ്ഥാനം നിലനിർത്തിയേക്കും. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഹർഷ് ദുബെയും സെലക്ടർമാരുടെ റഡാറിലുണ്ട്. ഓഗസ്റ്റ് 15 ന് ഗാലെ യില്‍ ആദ്യ ടെസ്റ്റും ഓഗസ്റ്റ് 23 മുതല്‍ കൊളംബോയില്‍ രണ്ടാം ടെസ്റ്റും നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!