
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യ ചാമ്പ്യൻമാരായെങ്കിലും ഇന്ത്യയുടെ പരിശീലക സംഘത്തില്‍ ബിസിസിഐ അഴിച്ചുപണി നടത്തുമെന്ന് സൂചന. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്‍റെ പരിശീലക സംഘത്തിലുള്ള ഫീല്‍ഡിംഗ് കോച്ച് ടി ദിലീപാണ് പുറത്താകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സെമിയില്‍ അക്സര്‍ പട്ടേല്‍ എടുത്ത രണ്ട് അവിശ്വസനീയ ക്യാച്ചുകളാണ് ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടത്തത്. ഫൈനലില്‍ ബുമ്രയുടെ പന്തില്‍ ഇഷാന്‍ കിഷന്‍ രചിന്‍ രവീന്ദ്രയെ പുറത്താക്കാനും തകര്‍പ്പൻ ക്യാച്ചെടുത്തിരുന്നു. എന്നാല്‍ ഫൈനലില്‍ അപകടകാരിയായ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലനെ അര്‍ഷ്ദീപിന്‍റെ പന്തില്‍ ശിവം ദുബെ തുടക്കത്തിലെ കൈവിട്ടിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയും പിന്നീട് ഒരു അനായാസ ക്യാച്ച് നഷ്ടമാക്കി. പിന്നാലെ മിസ് ഫീല്‍ഡിലൂടെ ബൗണ്ടറിയും വഴങ്ങി.
ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ കൈവിട്ട ടീമെന്ന നാണക്കേടിന്‍റെ റെക്കോർഡ് ഇന്ത്യയുടെ തലയിലായി. ഫൈനലില്‍ കൈവിട്ട രണ്ട് ക്യാച്ചുകളടക്കം ടൂര്‍ണമെന്‍റിലാകെ 15 ക്യാച്ചുകളാണ് ഇന്ത്യ നിലത്തിട്ടത്. സൂപ്പര്‍ 8ലെത്തിയ ടീമുകളില്‍ ഏറ്റവും മോശം ക്യാച്ചിംഗ് റെക്കോര്‍ഡും ഇന്ത്യയുടേതാണ്. 72.7 ശതമാനമാണ് ഇന്ത്യയുടെ ക്യാച്ചിംഗ് എഫിഷ്യൻസി. 83.3 ശതമാനം ക്യാച്ചിംഗ് എഫിഷ്യൻസിയുള്ള പാകിസ്ഥാന്‍ പോലും ഇന്ത്യക്ക് ഏറെ മുന്നിലാണ്. 87.2 ക്യാച്ചിംഗ് എഫിഷ്യൻസിയുള്ള ഇംഗ്ലണ്ടാണ് മുന്നില്‍.
ഇതോടെ ടീമിന്‍റെ ഫീൽഡിംഗ് നിലവാരത്തെക്കുറിച്ച് കടുത്ത ആശങ്കയാണ് ഉയരുന്നത്. ലോകകിരീടം നേടിയ ടീമിന് ഒട്ടും ചേരാത്ത ഫീൽഡിംഗിലെ ഈ പാളിച്ചകൾ ബിസിസിഐ ഗൗരവമായി കാണുന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് ഫീൽഡിംഗ് പരിശീലകനായ ടി ദിലീപിന്‍റെ ഭാവി അനിശ്ചിതത്വത്തിലായത്. 2021-ൽ രാഹുൽ ദ്രാവിഡിനൊപ്പം ടീമിലെത്തിയ ദിലീപിന് 2025-ൽ കരാർ നീട്ടി നൽകിയിരുന്നു. എന്നാൽ ഫീൽഡിംഗ് നിലവാരം മെച്ചപ്പെടുന്നില്ലെന്നത് ബിസിസിഐയെ അലട്ടുന്നത്.
2025-ലെ ഏഷ്യാ കപ്പിലും ഇന്ത്യയുടെ ഫീൽഡിംഗ് ദയനീയമായിരുന്നു. സൂപ്പർ 4 ഘട്ടത്തിൽ മാത്രം 9 ക്യാച്ചുകളാണ് അന്ന് ഇന്ത്യ കൈവിട്ടത്. നെറ്റ്സിൽ നൂറുകണക്കിന് ക്യാച്ചുകൾ പരിശീലിക്കുമ്പോഴും മത്സരത്തിൽ സമ്മർദ്ദഘട്ടങ്ങളിൽ താരങ്ങൾ പതറുന്നത് പരിശീലന രീതിയിലെ മാറ്റത്തിന്‍റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹൈദരാബാദ് സ്വദേശിയായ ദിലീപിനെ ടീമിലെ മുതിർന്ന താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയുമെല്ലാം താൽപര്യപ്രകാരമാണ് നിലനിർത്തിയിരുന്നതെങ്കിലും, നിലവിലെ സാഹചര്യം ബിസിസിഐയെ പുനർചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!