
ധരംശാല: ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ധരംശാലയില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 218നെതിരെ ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 255 റണ്‍സിന്റെ ലീഡുണ്ട് ഇന്ത്യക്ക്. കുല്‍ദീപ് യാദവ് (27), ജസ്പ്രിത് ബുമ്ര (19) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ (102), ശുഭ്മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ഷൊയ്ബ് ബഷീര്‍ മനാല് വിക്കറ്റ് വീഴ്ത്തി.
ഒന്നിന് 135 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. യശസ്വി ജയ്സ്വാളിന്റെ (57) വിക്കറ്റ് ഇന്നലെ മടങ്ങിയിരുന്നു. ഇന്ന് ലഞ്ചിന് തൊട്ടുമ്പ് ഗില്ലും രോഹിത്തും സെഞ്ചുറി പൂര്‍ത്തിയാക്കി. 171 റണ്‍സാണ് സഖ്യം ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിചേര്‍ത്തത്. 162 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്സും 13 ഫോറും നേടി. ഗില്ലിന്റെ അക്കൗണ്ടില്‍ അഞ്ച് സിക്സും 12 ഫോറുമുണ്ടായിരുന്നു. രോഹിത്തിന്റെ 12-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഗില്ലിന്റെ നാലാമത്തേയും. എന്നാല്‍ ലഞ്ചിന് ശേഷം അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങി. രോഹിത്തിനെ സ്റ്റോക്സ് ബൗള്‍ഡാക്കിയപ്പോള്‍, ഗില്ലിന്റെ ഓഫ് സ്റ്റംപ് ആന്‍ഡേഴ്സണും പിഴുതെടുത്തു.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് - സര്‍ഫറാസ് സഖ്യം ഇതുവരെ 97 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ സര്‍ഫറാസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. 59 പന്തില്‍ ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതാണ് സര്‍ഫറാസിന്റെ ഇന്നിംഗ്സ്. എന്നാല്‍ ഷൊയ്ബിന്റെ പന്തില്‍ സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി സര്‍ഫറാസ് മടങ്ങി. വൈകാതെ ദേവ്ദത്തും കൂടാരം കയറി. ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതാണ് ദേവ്ദത്തിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലേക്ക് വന്ന രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറല്‍ (15), ആര്‍ അശ്വിന്‍ (0) എന്നിവര്‍ക്കാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. കുല്‍ദീപ് - ബുമ്ര സഖ്യം അവസാനദിനം മറ്റു വിക്കറ്റുകള്‍ പോവാതെ കാത്തു.
നേരത്തെ അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അശ്വിന് നാല് വിക്കറ്റുണ്ട്. 79 റണ്‍സെടുത്ത സാക് ക്രൗളിയാണ് ടോപ് സ്‌കോറര്‍. ബെന്‍ ഡക്കറ്റ് (27), ഒലി പോപ്പ് (11), നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍സ്റ്റോ (29), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (0) എന്നിവരെ കുല്‍ദീപ് മടക്കി. ജോ റൂട്ടിനെ (26) രവീന്ദ്ര ജഡേജ പുറത്താക്കി. ഇംഗ്ലണ്ട് വാലറ്റത്ത ബെന്‍ ഫോക്സ് (24), ടോം ഹാര്‍ട്ലി (6), മാര്‍ക്ക് വുഡ് (0), ജെയിംസ് ആന്‍ഡേഴ്സണ്‍ (0) എന്നിവരെ പുറത്താക്കി അശ്വിന്‍ നൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!