ഇനി ദേവ്ദത്ത്-സര്‍ഫറാസ് സഖ്യത്തിന്റെ ഊഴം! ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

Published : Mar 08, 2024, 02:32 PM IST
ഇനി ദേവ്ദത്ത്-സര്‍ഫറാസ് സഖ്യത്തിന്റെ ഊഴം! ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

Synopsis

ഒന്നിന് 135 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. ലഞ്ചിന് തൊട്ടുമുമ്പാണ് ഇരുവരും സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. ഇരുവരും 171 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിചേര്‍ത്തത്.

ധരംശാല: ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ധരംശാലയില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 218നെതിരെ ഇന്ത്യ രണ്ടാംദിനം ചായക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 376 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ഇപ്പോള്‍ 158 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായി ടീമിന്. സര്‍ഫറാസ് ഖാന്‍ (46), മലയാളി താരം ദേവദത്ത് പടിക്കല്‍ (44) എന്നിവരാണ് ക്രീസില്‍. സെഞ്ചുറി നേടിയ രോഹിത് ശര്‍മ (102), ശുഭ്മാന്‍ ഗില്‍ (110) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. യശസ്വി ജയ്‌സ്വാളിന്റെ (57) വിക്കറ്റ് ഇന്നലെ മടങ്ങിയിരുന്നു. ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. നേരത്തെ അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അശ്വിന് നാല് വിക്കറ്റുണ്ട്. 79 റണ്‍സെടുത്ത സാക് ക്രൗളിയാണ് ടോപ് സ്‌കോറര്‍.

ഒന്നിന് 135 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. ലഞ്ചിന് തൊട്ടുമുമ്പാണ് ഇരുവരും സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. ഇരുവരും 171 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിചേര്‍ത്തത്. 162 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്‌സും 13 ഫോറും നേടി. ഗില്ലിന്റെ അക്കൗണ്ടില്‍ അഞ്ച് സിക്‌സും 12 ഫോറുമുണ്ടായിരുന്നു. രോഹിത്തിന്റെ 12-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഗില്ലിന്റെ നാലാമത്തേയും. എന്നാല്‍ ലഞ്ചിന് ശേഷം അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങി. രോഹിത്തിനെ സ്‌റ്റോക്‌സ് ബൗള്‍ഡാക്കിയപ്പോള്‍, ഗില്ലിന്റെ ഓഫ് സ്റ്റംപ് ആന്‍ഡേഴ്‌സണും പിഴുതെടുത്തു. 

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് - സര്‍ഫറാസ് സഖ്യം ഇതുവരെ 97 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇതിനിടെ സര്‍ഫറാസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. 59 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതാണ് സര്‍ഫറാസിന്റെ ഇന്നിംഗ്‌സ്. ദേവ്ദത്ത് എട്ട് ബൗണ്ടറികള്‍ നേടി. ചില നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് രോഹിത് മടങ്ങിയത്. 2021ന് ശേഷം ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടാന്‍ രോഹിത്തിനായി. ആറ് സെഞ്ചുറികളായി രോഹിത്തിന്. ശുഭ്മാന്‍ ഗില്‍ (4), രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ (3) എന്നിവര്‍ പിന്നില്‍. 

ഓപ്പണറായി കളിച്ച് ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ ഒരാളാവാനും രോഹിത്തിന് സാധിച്ചു. രോഹിത്തിനും ഗവാസ്‌ക്കര്‍ക്കും നാല് സെഞ്ചുറി വീതമായി. മൂന്ന് സെഞ്ചുറികള്‍ വീതമുള്ള വിജയ് മര്‍ച്ചന്റ്, മുരളി വിജയ്, കെ എല്‍ രാഹുല്‍ എന്നിവര്‍ പിന്നില്‍. മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറായി കളിച്ച് ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരമാവാനും രോഹിത്തിന് സാധിച്ചു. ഇപ്പോല്‍ 43 സെഞ്ചുറികളുണ്ട് രോഹിത്തിന്. ഡേവിഡ് വാര്‍ണര്‍ (49), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (49) എന്നിവര്‍ രോഹിത്തിന് പിന്നില്‍.

സ്റ്റംപ് പരമാവധി മറച്ചിട്ടും രോഹിത് രക്ഷപ്പെട്ടില്ല! സ്റ്റോക്‌സിന് പരമ്പരയിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ്

നേരത്തെ, സാക്ക് ക്രോളി (79), ബെന്‍ ഡക്കറ്റ് (27), ഒലി പോപ്പ് (11), നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍‌സ്റ്റോ (29), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (0) എന്നിവരെ കുല്‍ദീപ് മടക്കി. ജോ റൂട്ടിനെ (26) രവീന്ദ്ര ജഡേജ പുറത്താക്കി. ഇംഗ്ലണ്ട് വാലറ്റത്ത ബെന്‍ ഫോക്‌സ് (24), ടോം ഹാര്‍ട്‌ലി (6), മാര്‍ക്ക് വുഡ് (0), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (0) എന്നിവരെ പുറത്താക്കി അശ്വിന്‍ നൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി, ആന്ധ്രയുടെ വിജയം എട്ട് വിക്കറ്റിന്
അണ്ടര്‍ 19 ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ സെമി ഫൈനലില്‍ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം