ഷമിയുടെ ഹീറോയിസം, ബുമ്രയുടെ ചെറുത്തുനില്‍പ്പ്! ഇന്ത്യക്ക് മികച്ച ലീഡ്; ഇംഗ്ലണ്ട് ഇനി കുറച്ച് വിയര്‍ക്കും

By Web TeamFirst Published Aug 16, 2021, 5:43 PM IST
Highlights

മുഹമ്മദ് ഷമി (52)യുടെ അര്‍ധ സെഞ്ചുറിയും ജസ്പ്രീത് ബുമ്ര (30)യുടെ ഇന്നിങ്‌സുമാണ് ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചത്. ഇരുവരും പുറത്തായിട്ടില്ല. മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ലണ്ടന്‍: ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യക്ക് അപ്രതീക്ഷിത ലീഡ്. അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ എട്ടിന് 286 എന്ന നിലയിലാണ്. നിലവില്‍ 259 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. മുഹമ്മദ് ഷമി (52)യുടെ അര്‍ധ സെഞ്ചുറിയും ജസ്പ്രീത് ബുമ്ര (30)യുടെ ഇന്നിങ്‌സുമാണ് ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചത്. ഇരുവരും പുറത്തായിട്ടില്ല. മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒല്ലി റോബിന്‍സണ്‍, മൊയീന്‍ അലി എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. 61 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

ലീഡ് 250 കടത്തിയത് ഷമി- ബുമ്ര സഖ്യം

ആറിന് 181 എന്ന നിലയിലാണ് ഇന്ത്യ അവസാനദിനം ആരംഭിച്ചത്. ഇശാന്ത് ശര്‍മയും റിഷഭ് പന്തുമായിരുന്നു ക്രീസില്‍. തലേദിവസത്തെ വ്യക്തിഗത സ്‌കോറിനോട് എട്ട് റണ്‍സ് കൂട്ടിച്ചേര്‍ത്ത് പന്ത് (22) ആദ്യം മടങ്ങി. പിന്നാലെ ഇശാന്ത് (16) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ട് വിക്കറ്റുകളും റോബിന്‍സണിനായിരുന്നു. പിന്നാലെ ഒത്തുച്ചേര്‍ന്ന ഷമി- ബുമ്ര സഖ്യം ഇന്ത്യയുടെ ലീഡ് 250 കടത്തി. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഷമിയുടെ ഇന്നിങ്‌സ്. മൊയീന്‍ അലിക്കെതിരെ സിക്‌സടിച്ചാണ് ഷമി അര്‍ധ സെഞ്ചുറി നേടിയത്. ഇരുവരും ഇതുവരെ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബുമ്രയുടെ അക്കൗണ്ടില്‍ രണ്ട് ബൌണ്ടറികളുണ്ട്.

ടോപ് ഓര്‍ഡറിന്റെ മടക്കം

നാലാം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 56 എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ (5), രോഹിത് ശര്‍മ (21), വിരാട് കോലി (20) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്. മികച്ച ഫോമിലുള്ള രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. രോഹിത് ഒരിക്കല്‍കൂടി മികച്ച തുടക്കത്തിന് ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞു. വുഡിന്റെ തന്നെ പന്തില്‍ ഹുക്ക് ഷോട്ടിന് ശ്രമിച്ചാണ് താരം മടങ്ങുന്നത്. ഫൈന്‍ ലെഗ് ബൗണ്ടറി ലൈനില്‍ മൊയീന്‍ അലിക്ക് ക്യാച്ച്. കോലി കറന്റെ പന്തിലാണ് മടങ്ങുന്നത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് വെക്കുകയായിരുന്നു. ബട്‍ലര്‍ക്ക് ക്യാച്ച്.

വിലയേറിയ പ്രതിരോധം

പിന്നാലെ കടുത്ത പ്രതിരോധം തീര്‍ത്ത രഹാനെ- ചേതേശ്വര്‍ പൂജാര (45) സഖ്യമാണ് ഇന്ത്യയെ തകരാതെ പിടിച്ചുനിര്‍ത്തിയത്. പതുക്കെയാണെങ്കിലും ഇരുവരും 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 206 പന്തില്‍ നിന്നാണ് പൂജാര ഇത്രയും റണ്‍സെടുത്തത്. നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. വുഡിന്റെ പന്തില്‍ ബട്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ രഹാനെയും ക്രീസ് വിട്ടു. മൊയീന്‍ അലിയുടെ പന്തില്‍ ബട്ലര്‍ക്ക് ക്യാച്ച്. വാലറ്റത്തെ വിശ്വസ്തനായ രവീന്ദ്ര ജഡേജയ്ക്കും അലിയുടെ പന്തില്‍ പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് റണ്‍സെടുത്ത താരം ബൗള്‍ഡായി.

റൂട്ട് നയിച്ചു

നേരത്തെ റൂട്ടിന്റെ സഞ്ചുറിയായിരുന്നു ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചിരുന്നത്. പുറത്താവാതെ 180 റണ്‍സാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നേടിയത്. ജോണി ബെയര്‍സ്റ്റോ (57), റോറി ബേണ്‍ഡസ് (49) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശര്‍മയ്ക്ക് മൂന്നും മുഹമ്മദ് ഷമിക്ക് രണ്ട് വിക്കറ്റുമുണ്ട്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ രാഹുലിനായിരുന്നു (129) ഹീറോ. രോഹിത് ശര്‍മ (83), കോലി (42), ജഡേജ (40) തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

click me!