ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടം; സിഡ്‌നി ടെസ്റ്റില്‍ ആദ്യ സെഷന്‍ ഓസീസിന്‍റേത്

By Web TeamFirst Published Jan 9, 2021, 8:05 AM IST
Highlights

ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338നെതിരെ ഇന്ത്യ ഇപ്പോഴും 158 റണ്‍സ് പിന്നിലാണ്. ചേതേശ്വര്‍ പൂജാര (45), ഋഷഭ് പന്ത് (33) എന്നിവരാണ് ക്രീസില്‍. പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

സിഡ്നി: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യക്ക് ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ കൂടെ നഷ്ടമായി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (22), ഹനുമ വിഹാരി (4) എന്നിവരാണ് മടങ്ങിയത്. ലഞ്ചിന് ശേഷം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ നാലിന് 180 എന്ന നിലയിലാണ് ഇന്ത്യ. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338നെതിരെ ഇന്ത്യ ഇപ്പോഴും 158 റണ്‍സ് പിന്നിലാണ്. ചേതേശ്വര്‍ പൂജാര (42), ഋഷഭ് പന്ത് (29) എന്നിവരാണ് ക്രീസില്‍. പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

രഹാനെയുടെ പ്രതിരോധം പൊളിച്ച് കമ്മിന്‍സ്

രണ്ടിന് 96 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിക്കുന്നത്. രണ്ടാം ദിവസം അവസാന ഒരു മണിക്കൂറില്‍ കനത്ത പ്രതിരോധം തീര്‍ത്ത രഹാനെ- പൂജാര കൂട്ടുകെട്ട് ഓസീസ് പേസര്‍ കമ്മിന്‍സ് പൊളിച്ചു. ലോക ഒന്നാം നമ്പര്‍ ബൗളറുടെ പന്തില്‍ രഹാനെ ബൗള്‍ഡാവുകയായിരുന്നു. ബാറ്റ്‌സ്മാന്റെ പ്രതീക്ഷ തെറ്റിച്ച് അധികം ബൗണ്‍സ് ചെയ്യാത്ത ഒരു പന്ത് രഹാനെയുടെ ബാറ്റില്‍ തട്ടി വിക്കറ്റിലേക്ക് വീണു. ഒരു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് രഹാനെ 22 റണ്‍സ് നേടിയത്. പൂജാരയ്‌ക്കൊപ്പം 32 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍കൂടി നിരാശപ്പെടുത്തി വിഹാരി

തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും വിഹാരി നിരാശപ്പെടുത്തി. ഇത്തവണ അനായാസ റണ്‍സിന് ശ്രമിച്ചാണ് താരം മടങ്ങിയത്. നതാന്‍ ലിയോണിന്റെ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട താരം ക്രീസ് വിട്ടിറങ്ങി. എന്നാല്‍ പന്ത് ഡൈവ് ചെയ്ത് കയ്യിലൊതുക്കിയ ജോഷ് ഹേസല്‍വുഡ് നോണ്‍സ്‌ട്രൈക്കിലെ വിക്കറ്റിലേക്കെറിഞ്ഞു. വിഹാരിയുടെ ബാറ്റ് ക്രീസിന് പുറത്തായിരുന്നു.

സ്‌കോറിന്റെ വേഗത കൂട്ടി പന്ത്

ഇന്ത്യന്‍ ഇന്നിങ്‌സിന് വേഗതയില്ലെന്ന വിമര്‍ശനം പലരും ഇന്നലെ ഉന്നയിച്ചിരുന്നു. വിക്കറ്റ് പോവാതെ സൂക്ഷിച്ച രഹാനെ- പൂജാര സഖ്യം ഒച്ചിഴയും വേഗത്തിലായിരുന്നു. രഹാനെയ്ക്ക് ശേഷം ക്രീസിലെത്തിയ വിഹാരം അത്യാവശ്യം സമയമെടുത്തു. എന്നാല്‍ പന്ത് ക്രീസിലെത്തിയതോടെ സ്‌കോര്‍ബോര്‍ഡില്‍ മാറ്റം വന്നു. ഇതുവരെ 45 പന്ത് നേരിട്ട താരം 29 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് ബൗണ്ടറികളും ഉള്‍പ്പെടും. പൂജാര- പന്ത് സഖ്യം ഇതുവരെ 38 റണ്‍സാണ് നേടിയത്. 

രോഹിത്- ഗില്‍ സഖ്യത്തിന്റെ മികച്ച തുടക്കം

ആത്മവിശ്വാസത്തോടെയാണ് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് തുടങ്ങിയത്. എന്നാല്‍ ഇരുവരുടേയും കൂട്ടുകെട്ട് 70 റണ്‍സില്‍ നില്‍ക്കേ 27-ാം ഓവറില്‍ ജോഷ് ഹേസല്‍വുഡിന്റെറിട്ടേണ്‍ ക്യാച്ച് ഞെട്ടലായി. 77 പന്തില്‍ 26 റണ്‍സുമായി ഹിറ്റ്മാന്‍ പുറത്ത്. ഗില്‍ വൈകാതെ100 പന്തില്‍ നിന്ന് കന്നി ടെസ്റ്റ് ഫിഫ്റ്റി പൂര്‍ത്തിയാക്കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഗില്ലിനെ കമ്മിന്‍സ് പറഞ്ഞയച്ചു. പന്ത് ഔട്ട്സൈഡ് എഡ്ജായി ഗള്ളിയില്‍ ഗ്രീനിന് അരികിലേക്ക്. പറക്കും ക്യാച്ചുമായാണ് ഗ്രീന്‍ എഴുന്നേറ്റത്. ഗില്‍ നേടിയത് 101 പന്തില്‍ 50 റണ്‍സ്.

ഓസ്‌ട്രേലിയ വീണത് ജഡേജയുടെ ക്ലാസില്‍

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ 105.4 ഓവറില്‍ 338 റണ്‍സില്‍ പുറത്താവുകയായിരുന്നു. നാല് വിക്കറ്റുമായി സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്. എന്നാല്‍ ഫോമിലേക്ക് തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തിന്റെ 27-ാം ടെസ്റ്റ് സെഞ്ചുറിയും(131) മാര്‍നസ് ലബുഷെയ്ന്‍(91), വില്‍ പുകോവ്സ്‌കി(62) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓസീസിന് കരുത്തായി. ജഡേജയുടെ നാലിന് പുറമേ, സൈനിയും ബുമ്രയും രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. സ്മിത്തിനെ റണ്ണൗട്ടാക്കിയ ജഡേജയുടെ നേരിട്ടുള്ള ത്രോയും വേറിട്ടുനിന്നു. 

click me!