
രാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 126 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെയെ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മയാങ്ക് യാദവാണ് തകര്‍ത്തത്. പ്രിന്‍സ് യാദവിനും രണ്ട് വിക്കറ്റുണ്ട്. ഏഴ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. 34 പന്തില്‍ 39 റണ്‍സെടുത്ത വെസ്ലി മധെവേരെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. റ്യാന്‍ ബേള്‍ 35 പന്തില്‍ 29 റണ്‍സെടുത്തു. തദിവനാഷി മരുമാനിയും (20 പന്തില്‍ പുറത്താവാതെ 27) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് മത്സരങ്ങളിലെ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. പേസര്‍ അശോക് ശര്‍മ ഇന്ത്യയുടെ ടി20 ജേഴ്‌സിയില്‍ അരങ്ങേറി. മായങ്ക് യാദവ് തിരിച്ചെത്തുകയും ചെയ്തു.
മത്സരത്തില്‍ പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ സിംബാബ്‌വെക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ പന്തില്‍ തന്നെ ബ്രയാന്‍ ബെന്നറ്റ് (0) മടങ്ങി. മായങ്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച്. പിന്നാലെ ബെന്‍ കറന്‍ (10), ഡിയോണ്‍ മെയേഴ്‌സ് (6) എന്നിവരും പവലിയനില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയ്ക്ക് (4) തിളങ്ങാന്‍ സാധിച്ചതുമില്ല. പിന്നീട് ബേള്‍ - മധെവേരെ സഖ്യം കൂട്ടിചേര്‍ത്ത 32 റണ്‍സ് ആതിഥേയര്‍ക്ക് നേരിയ ആശ്വാസം നല്‍കി. 14-ാം ഓവറില്‍ ബേള്‍ മടങ്ങി. തുടര്‍ന്ന് മധെവേരെ - തദിവനാഷി മരുമാനി സഖ്യം കൂട്ടിചേര്‍ത്ത 57 റണ്‍സ് സിംബാബ്‌വെയെ മാന്യമായ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. മധെവേരെ അവസാന ഓവറിലെ രണ്ടാം പന്തില്‍ മടങ്ങി. തൊട്ടുപിന്നാലെ ബ്രാഡ് ഇവാന്‍സും (0) ഗോള്‍ഡന്‍ ഡക്കായി. ന്യുമന്‍ ന്യംഹുരി (1) മരുമാനിക്കൊപ്പം പുറത്താവാതെ നിന്നു.
മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും ഒരു സ്പിന്നറുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പ്രിന്‍സ് യാദവ്, അശോക് ശര്‍മ, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. രവി ബിഷ്‌ണോയ് ഏക സ്പിന്നറും. സഞ്ജു സാംസണ്‍ ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് വേണ്ടി വൈഭവ് സൂര്യവംശി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. റിങ്കു സിംഗും തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...
സിംബാബ്വെ: ബ്രയാന്‍ ബെനറ്റ്, തദിവനാഷി മരുമാനി (വിക്കറ്റ് കീപ്പര്‍), ബെന്‍ കറന്‍, ഡിയോണ്‍ മയേഴ്‌സ്, സികന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബേര്‍ള്‍, വെസ്ലി മാധെവെരെ, ബ്രാഡ് എവന്‍സ്, ന്യുമന്‍ ന്യംഹുരി, റിച്ചാര്‍ഡ് എന്‍ഗാരവ, ബ്ലെസിംഗ് മുസറബാനി.
ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, റിങ്കു സിംഗ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ്, അശോക് ശര്‍മ്മ, മയങ്ക് യാദവ്.
ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ ടി20 പരമ്പരകളിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യ സിംബാബ്വെക്കെതിരെ ടി20 പരമ്പരക്കിറങ്ങുന്നത്. പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഒരു മത്സരത്തില്‍ പോലും ഇന്ത്യക്ക് ഇതുവരെ ജയിക്കാനായിട്ടില്ല. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 0-2ന്റെ തോല്‍വി വഴങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരില്‍ 0-4ന് ഇന്ത്യ തോറ്റു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!