'ഇന്ത്യ സുരക്ഷിതമല്ല, ഒറ്റപ്പെടുത്തണം'; വിദ്വേഷപ്രസ്താവനയുമായി ജാവേദ് മിയാന്‍ദാദ്

By Web TeamFirst Published Dec 28, 2019, 8:50 AM IST
Highlights

ഇന്ത്യയിലെ പ്രക്ഷോഭങ്ങള്‍ ലോകം കാണുന്നുണ്ടെന്നും ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും മിയാന്‍ദാദിന്‍റെ വാക്കുകള്‍

ഇസ്ലാമാബാദ്: ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെടുത്തണമെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. ഇന്ത്യ സുരക്ഷിതമല്ലെന്നും രാജ്യം സന്ദര്‍ശിക്കാന്‍ ഒരു ടീമും തയ്യാറാകരുതെന്നും മിയാന്‍ദാദ് പറഞ്ഞു. 

ഒരു ദശാബ്ദത്തോളം ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പാകിസ്ഥാനേക്കാള്‍ അപകടകരമായ നിലയിലാണ് ഇന്ത്യ ഇപ്പോള്‍. ഇന്ത്യയിലെ പ്രക്ഷോഭങ്ങള്‍ ലോകം കാണുന്നുണ്ടെന്നും ഐസിസിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതായും മിയാന്‍ദാദ് പറഞ്ഞു. ഇന്ത്യ ക്രിക്കറ്റിന് സുരക്ഷിതമായ വേദിയല്ലെന്ന പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാണിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മിയാന്‍ദാദിന്‍റെ വിദ്വേഷപ്രസ്താവന.

ബിസിസിഐയില്‍ നിന്ന് കണക്കിനുവാങ്ങി എഹ്‌സാന്‍ മാണി

'പാകിസ്ഥാന്‍ സുരക്ഷിതമാണെന്ന് ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആരെങ്കിലും ഇങ്ങോട്ട് വരാന്‍ മടിക്കുന്നുണ്ടെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങളുള്ളതായി തെളിയിക്കണം. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സുരക്ഷാപ്രശ്‌നങ്ങളാണ് കൂടുതല്‍ ഗുരുതരം' എന്നായിരുന്നു തിങ്കളാഴ്‌ച പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാണിയുടെ വാക്കുകള്‍.

ഇന്ത്യ സുരക്ഷിതമല്ല എന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍റെ പ്രസ്‌താവാനയ്‌ക്ക് മറുപടിയുമായി ബിസിസിഐ വൈസ് പ്രസിഡന്‍റ് മഹിം വെര്‍മ രംഗത്തെത്തി. 'സ്വന്തം രാജ്യത്തെ സുരക്ഷ ആദ്യം നോക്കൂ, ഞങ്ങളുടെ രാജ്യത്തിന്‍റെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം' എന്നാണ് മഹിം തിരിച്ചടിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് മഹിം വെര്‍മയുടെ പ്രതികരണം. 

click me!