ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്‌കോറിനെതിരെ വിക്കറ്റ് പോവാതെ കാത്ത് ഇന്ത്യ; രാഹുല്‍-ജയ്‌സ്വാള്‍ സഖ്യം ക്രിസീല്‍

Published : Nov 23, 2025, 04:17 PM IST
India vs South Africa

Synopsis

ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 489 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. സെനുരാന്‍ മുത്തുസാമിയുടെ സെഞ്ചുറിയും (109) മാര്‍കോ യാന്‍സന്റെ അര്‍ധസെഞ്ചുറിയുമാണ് (93) അവര്‍ക്ക് കരുത്തായത്.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റ് പോവാതെ കാത്ത് ഇന്ത്യ. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ (2), യശസ്വി ജയ്‌സ്വാള്‍ (7) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 480 റണ്‍സ് പിറകിലാണ് ഇന്ത്യ. നേരത്തെ സെനുരാന്‍ മുത്തുസാമി (109), മാര്‍കോ യാന്‍സന്‍ (93) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കുല്‍ദീപ് യാദവ് ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.

246-6 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ കാത്തു. രണ്ടാം സെഷനില്‍ കെയ്ല്‍ വെറെയ്‌നെയുടെ (45) വിക്കറ്റ് നഷ്ടമായെങ്കിലും മുത്തുസാമിയും യാന്‍സനും ചേര്‍ന്ന 97 റണ്‍സ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കി. ഇതിനിടെ മുത്തുസാമി സെഞ്ചുറി പൂര്‍ത്തിയാക്കി. 88 റണ്‍സില്‍ നില്‍ക്കെ കുല്‍ദീപ് യാദവിനെതിരെ സിക്‌സും ഫോറും പറത്തി 98ലേക്ക്. പിന്നാലെ മുഹമ്മദ് സിറാജിന്റെ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് മൂന്നക്കം കടന്നു.

ഏഴാം നമ്പറിലിറങ്ങി ഇന്ത്യക്കെതിരെ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ദക്ഷിണാഫ്രിക്കന്‍ ബാറ്ററാണ് മുത്തുസാമി. 2019ല്‍ ക്വിന്റണ്‍ ഡി കോക്കും 1997ല്‍ ലാന്‍സ് ക്ലൂസ്നറുമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം അധിക നേരം താരം ക്രീസില്‍ തുടര്‍ന്നില്ല. സിറാജിന്റെ പന്തില്‍ യശസ്വി ജയ്‌സ്വാളിന് ക്യാച്ച് നല്‍കി. രണ്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മുത്തുസാമിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലെത്തിയ സിമോണ്‍ ഹാര്‍മറെ (5) ബുമ്ര ബൗള്‍ഡാക്കി. ഹാര്‍മര്‍ക്കൊപ്പം യാന്‍സന്‍ 31 റണ്‍സ് കൂട്ടിചേര്‍ത്തു.

തുടര്‍ന്ന് അവസാനക്കാരനായി ക്രീസിലെത്തിയ കേശവ് മഹാരാജിനൊപ്പം 27 റണ്‍സ് ചേര്‍ക്കാനും യാന്‍സന് സാധിച്ചു. എന്നാല്‍ സെഞ്ചുറിക്ക് മുമ്പ് കുല്‍ദീപ് യാദവ്, യാന്‍സനെ ബൗള്‍ഡാക്കി. 91 പന്തുകള്‍ നേരിട്ട താരം ഏഴ് സിക്‌സും ആറ് ഫോറും നേടി. ഇന്ത്യക്കായി കുല്‍ദീപിന് പുറമെ ജസ്പ്രിത് ബുമ്രയും രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നലെ എയ്ഡാന്‍ മാര്‍ക്രം (38), റ്യാന്‍ റിക്കിള്‍ട്ടണ്‍ (35), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (49), തെംബ ബാവൂമ (41), ടോണി ഡി സോര്‍സി (28), വിയാന്‍ മള്‍ഡര്‍ (13) എന്നിവരുടെ വിക്കറ്റുകളും ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നലെ നഷ്ടമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല