
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടി20 ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 11നാണ് ടി 20 പരമ്പര തുടങ്ങുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി കളിയിലെ താരമായ മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ തിരിച്ചെത്തുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും പരിക്കുമൂലം പുറത്തായതിനാല്‍ ടി20 ടീമിന് പുതിയ നായകനെ പ്രഖ്യാപിക്കുമോ അതോ രോഹിത് തന്നെ നായകനാകുമോ എന്നും കാത്തിരുന്ന് കാണേണ്ടതാണ്.
ഞങ്ങൾക്കിതൊന്നും പ്രശ്നമല്ല, പക്ഷെ ഇനി ഇന്ത്യൻ പിച്ചിനെ കുറ്റം പറയാന്‍ വരരുത്', വായടപ്പിച്ച് രോഹിത്
2022ലെ ടി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. സൂര്യകുമാര്‍ യാദവിന്‍റെ അഭാവത്തില്‍ വിരാട് കോലിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തടസമുണ്ടാകില്ല. എന്നാല്‍ രോഹിത് തിരിച്ചെത്തിയാല്‍ ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്‍-യശസ്വി ജയ്സ്വാള്‍ സഖ്യം പൊളിക്കേണ്ടിവരും. ഗില്ലിനെ നാലാം നമ്പറിലോ മൂന്നാം നമ്പറിലോ പരീക്ഷിക്കേണ്ടിവരും.
റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ ജിതേഷ് ശര്‍മ, റിങ്കു സിംഗ് എന്നിവരും ടി20 ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്നവരാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കളിച്ച പേസര്‍ ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് സിറാജിനും ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്. ലോകകപ്പില്‍ തിളങ്ങിയ പേസര്‍ മുഹമ്മദ് ഷമി തിരിച്ചെത്താനും സാധ്യത കുറവാണ്. അഫ്ഗാനെതിരായ ടി20 പരമ്പരക്കുശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം അനുവദിക്കുമ്പോള്‍ മുകേഷ് കുമാറും അര്‍ഷ്ദീപ് സിംഗും ദീപക് ചാഹറും പേസര്‍മാരായി ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക