യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കൽ, നായകന്‍ ശുഭ്മാൻ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്.
ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 178 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സോടെ റിഷഭ് പന്തും അഞ്ച് റണ്‍സുമായി ധ്രുവ് ജുറെലും ക്രീസില്‍. യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കൽ, നായകന്‍ ശുഭ്മാൻ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 294 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്‌സ്വാളിന്‍റെ വിക്കറ്റ് നഷ്ടമായിരുന്നു. അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് ജയ്‌സ്വാൾ പൂജ്യനായി മടങ്ങിയത്. ആദ്യ ഇന്നിംഗ്സിലും ജയ്സ്വാള്‍ വലിയ സ്കോര്‍ നേടാതെ പുറത്തായിരുന്നു. അതിവേഗം സ്കോറുയര്‍ത്തി ശ്രീലങ്കയെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് അയക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഇതോടെ തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ടാം വിക്കറ്റില്‍ രാഹുലും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് 65 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കരകയറ്റി.
പ്രഭാത് ജയസൂര്യയെ സിക്സിന് പറത്താനുള്ള ശ്രമത്തില്‍ രാഹുല്‍(35) മടങ്ങി. പിന്നാലെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍(8) സ്വീപ് ഷോട്ട് കളിക്കാൻ ശ്രമിച്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതോടെ ഇന്ത്യ 81-3 എന്ന സ്കോറില്‍ പതറി. റിഷഭ് പന്തും പടിക്കലും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയതിന് പിന്നാലെ കെഷാന്‍ നുവാന്ത പടിക്കലിനെ(44) വിക്കറ്റിന് മുന്നില്‍ കുടുക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി.പിന്നീടെത്തിയ ധ്രുവ് ജുറെലും റിഷഭ് പന്തും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 116ൽ എത്തിച്ചു. നാലാം ദിനം 400ന് അടുത്ത് ലീഡുറപ്പിച്ച് ശ്രീലങ്കയെ ബാറ്റിംഗിന് അയക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ശ്രീലങ്കക്കായി പ്രഭാത് ജയസൂര്യ രണ്ട് വിക്കറ്റെടുത്തു.
