
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുശേഷം നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ഓഗസ്റ്റ് 18 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര.വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യക്കും ശുഭ്മാന്‍ ഗില്ലിനും അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്ക് പിന്നാലെ നടക്കുന്ന ഏഷ്യാ കപ്പ് കണക്കിലെടുത്താണിത്.
അതേസമയം, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് ടീമില്‍ ഇടം കിട്ടിയേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ കായികക്ഷമതാ റിപ്പോര്‍ട്ടിനായാണ് സെലക്ടര്‍മാര്‍ കാത്തിരിക്കുന്നത്.ഇത് ലഭിച്ചാലുടന്‍ ടീം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ആരാകും അയര്‍ലന്‍ഡിനെതിരെ ഇന്ത്യയെ നയിക്കുക എന്നതാണ് ആകാംക്ഷ.
ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കീഴില്‍ ടി20 ടീം വൈസ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിന് ക്യാപ്റ്റനായി അരങ്ങേറാന്‍ അവസരം കിട്ടുമെന്നാണ് കരുതുന്നത്.സൂര്യകുമാര്‍ യാദവിനെ നായകനാക്കിയില്ലെങ്കില്‍ പിന്നീട് സാധ്യത റുതുരാജ് ഗെയ്ക്‌വാദിനാണ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്നത് ഗെയ്ക്‌വാദാണ്.ടീം പ്രഖ്യാപനത്തിന് മുമ്പ് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ടി20 ടീം നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ലക്ഷണ്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരമായിരിക്കും രാഹുലിനെയും ശ്രേയസിനെയും ബുമ്രയെയും ടീമില്‍ ഉള്‍പ്പെടുത്തുക.
മൂന്നുപേരും നിലവില്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഠിന പരിശീലനത്തിലാണ്. ബുമ്രക്ക് തുടര്‍ച്ചയായി 6-8 ഓവറുകള്‍ പന്തെറിയാന്‍ കഴിയുന്നത് ശുഭ സൂചനയാണ്. ഏഷ്യാ കപ്പിന് മുമ്പ് മത്സരപരിചയം ഉറപ്പുവരുത്താനായി അയര്‍ലന്‍ഡ് പര്യടനത്തില്‍ അവസരം നല്‍കാനാണ് സെലക്ടര്‍മാര്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍ അതിന് മുമ്പ് മൂവരും കായിക്ഷമത തെളിയിക്കേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!