
ഡബ്ലിന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള പോരില്‍ ഇന്ത്യ അല്പം പിന്നിലാണെങ്കിലും, ടീമിന്റെ നിലവാരം കണക്കിലെടുക്കുമ്പോള്‍ അവരെ പൂര്‍ണമായും ഒഴിവാക്കാനാകില്ലെന്ന് മുന്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഡബ്ല്യു ടി സി പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ, അടുത്ത വര്‍ഷത്തെ ഫൈനലില്‍ ഇടംനേടാന്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യക്ക് വിജയിക്കേണ്ടതുണ്ട്.
എങ്കിലും ഇന്ത്യയെ ഇപ്പോള്‍ തന്നെ എഴുതിത്തള്ളാന്‍ ദ്രാവിഡ് തയ്യാറല്ല. ''അവര്‍ യോഗ്യത നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യ ഡബ്ല്യു ടി സി ഫൈനലിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ അതൊരു വലിയ മുന്നേറ്റമായിരിക്കും. ഇന്ത്യ അല്‍പം പിന്നിലാണ്, എന്നാല്‍ ഇന്ത്യന്‍ ടീമിനുള്ള നിലവാരം വെച്ച് ഒരു ഘട്ടത്തിലും അവരെ എഴുതിത്തള്ളാന്‍ കഴിയില്ല. ശ്രീലങ്കയ്ക്കെതിരെ അവര്‍ മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്, അതൊരു നല്ല ആദ്യ പടിയാണ്. ന്യൂസിലന്‍ഡില്‍ പോയി കളിക്കുന്നത് എപ്പോഴും വലിയൊരു വെല്ലുവിളിയാണ്. സ്വന്തം നാട്ടില്‍ നേരിടാന്‍ ഏറ്റവും കടുത്ത ടീമാണവര്‍. യുവ ഇന്ത്യന്‍ കളിക്കാരില്‍ പലരും ആ സാഹചര്യങ്ങളില്‍ കളിച്ചിട്ടില്ല, അതിനാല്‍ അതൊരു വലിയ വെല്ലുവിളിയായിരിക്കും.''
ലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ നിലവില്‍ 1-0 ന് മുന്നിലാണ്. രണ്ടാം ടെസ്റ്റിലും മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ഇന്ത്യ മേല്‍ക്കൈ നേടിയിട്ടുണ്ട്. പരമ്പര വിജയം ഇന്ത്യക്ക് വിലപ്പെട്ട പോയിന്റുകളും ആത്മവിശ്വാസവും നല്‍കുമെങ്കിലും വരും വഴികള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. ഒക്ടോബറില്‍ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഡബ്ല്യു ടി സി പോരാട്ടത്തില്‍ ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വലിയ വെല്ലുവിളി.
വിരാട് കോലി, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിരമിക്കലിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ട അനുഭവസമ്പത്തിനെയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എടുത്തുപറഞ്ഞു. അവസാന തവണ ഇന്ത്യ അവിടെ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഇത്തരം അനുഭവസമ്പന്നരായ താരങ്ങളുടെ അഭാവത്തില്‍ യുവനിരയാണ് ന്യൂസിലന്‍ഡില്‍ ഈ വെല്ലുവിളി നേരിടേണ്ടി വരുന്നത്. ''വരുന്ന മാസങ്ങളില്‍ കളിക്കാരെ ഫിറ്റായി നിലനിര്‍ത്താനും പരിക്കുകള്‍ ഒഴിവാക്കാനും അവര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം. അവസാന തവണ ഇന്ത്യ പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന വിരാട്, രോഹിത്, രഹാനെ, പൂജാര തുടങ്ങിയവരുടെ അനുഭവസമ്പത്താണ് നമുക്ക് നഷ്ടമായിരിക്കുന്നത്.'' ദ്രാവിഡ് വ്യക്തമാക്കി.
ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം, 2027 ജനുവരിയില്‍ അഞ്ച് മത്സരങ്ങളുള്ള ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയ എത്തുമ്പോള്‍ ഇന്ത്യക്ക് മറ്റൊരു വലിയ പരീക്ഷണം കൂടി നേരിടേണ്ടിവരും. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിടുന്ന ഓസ്‌ട്രേലിയന്‍ ടീം കൂടുതല്‍ ആവേശത്തോടെയാകും എത്തുകയെന്ന് ദ്രാവിഡ് പ്രതീക്ഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!