ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി കളിക്കുന്ന യുവതാരം വൈഭവ് സൂര്യവംശി ബാറ്റിംഗിൽ നിരാശപ്പെടുത്തിയെങ്കിലും ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. നോർത്ത് ഈസ്റ്റ് സോണിനെതിരെ ഒരൊറ്റ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി താരം ഏവരെയും അത്ഭുതപ്പെടുത്തി. ഈ പ്രകടനം താരത്തിന്റെ ഓൾറൗണ്ട് മികവ് തെളിയിക്കുന്നതായിരുന്നു.
ബംഗളൂരു: ദുലീപ് ട്രോഫിയില്‍ പന്തുകൊണ്ടും തനിക്ക് മികവുണ്ടെന്ന് തെളിയിച്ച് വൈഭവ് സൂര്യവംശി. ഐപിഎല്ലിലെയും ഇന്ത്യക്കായുള്ള ടി20 മത്സരങ്ങളിലെയും വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇതിനകം ശ്രദ്ധനേടിയ 15 കാരനായ താരം, ഈസ്റ്റ് സോണിനായി പന്തെറിഞ്ഞ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. നോര്‍ത്ത് ഈസ് സോണിനെതിരെ ആയിരുന്നു വൈഭവിന്റെ പ്രകടനം. ബാറ്റിംഗിനപ്പുറം മറ്റ് കഴിവുകളുള്ള ഒരു ഓള്‍റൗണ്ടര്‍ കൂടിയാണെന്ന് തെളിയിക്കുകയായിരുന്നു താരത്തിന്റെ പ്രകടനം.
പുതിയ ആഭ്യന്തര സീസണിന്റെ തുടക്കമെന്നോണമാണ് സൂര്യവംശി ദുലീപ് ട്രോഫിയില്‍ കളിക്കുന്നത്. ടി20 ക്രിക്കറ്റില്‍ നിന്ന് നീണ്ട ഫോര്‍മാറ്റിലേക്കാണ് താരം ചുവടുമാറ്റിയിരിക്കുന്നത്. പ്രായവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പരിമിതമായ പരിചയസമ്പത്തും കണക്കിലെടുക്കുമ്പോള്‍ പലരിലും കൗതുകമുണ്ടാക്കിയ ഒരു തീരുമാനമായിരുന്നു ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി താരത്തെ നിയമിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ ബാറ്റിംഗില്‍ വലിയ തിളക്കം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ബൗളിംഗിലൂടെ താരം തിരിച്ചുവരവ് നടത്തി.
കിഷന്‍ ലിങ്‌ദോയെ പുറത്താക്കിയാണ് താരം തന്റെ ആദ്യ വിക്കറ്റ് നേടിയത്. തുടര്‍ന്ന് വെറും മൂന്ന് പന്തുകള്‍ കൂടി എറിഞ്ഞതിന് ശേഷം താരം വീണ്ടും വിക്കറ്റ് വീഴ്ത്തി. ഇംലിവതി ലെംതുറിനെയാണ് താരം അടുത്തതായി പുറത്താക്കിയത്. വൈഭവിന്റെ വേഗമേറിയ ഒരു പന്ത് ബാറ്റില്‍ ഉരസി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തുകയായിരുന്നു. വീഡിയോ...
മത്സരത്തില്‍ ഈസ്റ്റ് സോണിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തെങ്കിലും യുവതാരത്തിന് വലിയ സ്‌കോര്‍ നേടാനായില്ല. ആറ് പന്തുകളില്‍ നിന്ന് രണ്ട് ഫോറുകള്‍ സഹിതം എട്ട് റണ്‍സെടുത്താണ് താരം പുറത്തായത്. പന്തെറിയുന്നത് തന്റെ പതിവ് ശൈലിയെ ബാധിക്കുമോ എന്നത് വരുംകാലങ്ങളില്‍ കണ്ടറിയേണ്ട കാര്യമാണ്. എങ്കിലും, ഒരു ഓവറിലെ രണ്ട് വിക്കറ്റ് നേട്ടം സൂര്യവംശിയുടെ ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗിനപ്പുറവും പലതുമുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലായി.

