ഫെര്‍ണാഡോയാണ് തര്‍ക്കം തുടങ്ങിയതെന്ന ഐസിസിയുടെ പ്രസ്താവനയെ ചോദ്യം ചെയ്യുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി. തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ജയ്‌സ്വാള്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനും ശ്രീലങ്കന്‍ പേസ് ബൗളര്‍ അസിത ഫെര്‍ണാണ്ടോയ്ക്കും പിഴ ശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനമാണ് ഇരുവര്‍ക്കും ഐസിസി പിഴയിട്ടത്. സംഭവത്തില്‍ ജയ്‌സ്വാളാണ് കുറ്റക്കാരനെന്നും അദ്ദേഹമാണ് വഴക്കിന് തുടക്കമിട്ടതെന്നുമാണ് ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരും കുറ്റപ്പെടുത്തിയത്. എന്നാല്‍ ഐസിസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഇതില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് വ്യക്തമാക്കിയത്. ഇന്ത്യയുടെ ബാറ്റിംഗിനിടയിലെ 17-ാം ഓവറിലുണ്ടായ സംഭവത്തില്‍ രണ്ട് കളിക്കാരും ഉത്തരവാദികളാണെന്ന് ഐസിസി വ്യക്തമാക്കി.

'ഇന്ത്യയുടെ ബാറ്റിംഗ് ഇന്നിങ്‌സിലെ 17-ാം ഓവറിലാണ് സംഭവം നടന്നത്. അസിത വിക്കറ്റെടുത്ത ശേഷം ജയ്‌സ്വാളിന്റെ അടുത്തേക്ക് അടുത്തേക്ക് നടന്നുപോകുകയും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് അസിത തന്നെയാണ് തര്‍ക്കം തുടങ്ങിയത്. ഇതിന് മറുപടിയായി ജൈസ്വാളും മുന്നോട്ട് ആഞ്ഞപ്പോള്‍ ഇരുവരുടെയും തലകള്‍ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു.' ഐ.സി.സി. പ്രസ്താവനയില്‍ പറയുന്നു. 'ഇരുവരും കുറ്റം സമ്മതിക്കുകയും എമിറേറ്റ്‌സ് ഐ.സി.സി എലൈറ്റ് പാനല്‍ മാച്ച് റഫറിയായ ആന്റി പൈക്രോഫ്റ്റ് നിര്‍ദ്ദേശിച്ച ശിക്ഷാ നടപടികള്‍ അംഗീകരിക്കുകയും ചെയ്തതിനാല്‍ ഔദ്യോഗിക ഹിയറിംഗിന്റെ ആവശ്യമിലെന്നും വന്നു.' പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Scroll to load tweet…

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജയ്‌സ്വാള്‍

തനിക്കെതിരെ ആരാധകര്‍ രംഗത്തുവന്നതോടെ, ക്രിക്ക്ബസ് വീഡിയോയ്ക്ക് താഴെ വിചിത്രമായ ഒരു കമന്റുമായി ജയ്‌സ്വാള്‍ തിരിച്ചടിച്ചു. പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലേ ഉള്‍പ്പെട്ടതായിരുന്നു ഈ വീഡിയോ. 'അയാള്‍ എന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, ദയവായി സ്വന്തമായി വിധി എഴുതാതിരിക്കുക. ആരെങ്കിലും അതിരു കടക്കുകയാണെങ്കില്‍ ഇന്ത്യ പോരാടും മറുപടിയും നല്‍കും.' ജയ്‌സ്വാള്‍ കമന്റില്‍ കുറിച്ചു.

അസിത ഫെര്‍ണാഡോ ജയ്‌സ്വാളിന്റെ നേര്‍ക്ക് തല ചലിപ്പിച്ചു എന്ന് അവകാശപ്പെട്ട് ഐസിസി ഇറക്കിയ പ്രസ്താവന തികച്ചും വ്യാജമാണെന്ന് പ്രമുഖ ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തകനായ ആന്‍ഡ്രൂ ഫിഡല്‍ ഫെര്‍ണാഡോ വാദിച്ചു.

'കഴിഞ്ഞ ദിവസം ഐസിസി ഒരു പ്രസ്താവന ഇറക്കിയിരുന്നു. അതില്‍ 'ഫെര്‍ണാഡോ തന്റെ തല ജയ്‌സ്വാളിന്റെ നേര്‍ക്ക് കൊണ്ടുപോയി, അതിന് മറുപടിയായി ജയ്‌സ്വാള്‍ മുന്നോട്ട് ആഞ്ഞപ്പോള്‍ തലകള്‍ തമ്മില്‍ കൂട്ടിമുട്ടി' എന്ന് പറയുന്നു. ഇത് വസ്തുതാപരമായി തെറ്റാണ്. വീഡിയോ പരിശോധിക്കൂ.' ശ്രീലങ്കന്‍ ക്രിക്കറ്റ് മാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്രൂ ഫിഡല്‍ ഫെര്‍ണാഡോ വാദിച്ചു.

YouTube video player