
വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയിലെ വൈറ്റ്‌വാഷ് മറക്കാനാണ് ടീം ഇന്ത്യ ടെസ്റ്റിനിറങ്ങുന്നത്. സ്‌പിന്നര്‍മാരേക്കാളും പേസര്‍മാരെ തുണയ്‌ക്കുന്നതാണ് ന്യൂസിലന്‍ഡിലെ പിച്ചുകളുടെ ചരിത്രം. ആദ്യ ടെസ്റ്റിന് ഒരുദിവസം ശേഷിക്കേ വെല്ലിംഗ്‌ടണ്‍ പിച്ചിന്‍റെ ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്‌തതോടെ ആരാധകരുടെ പങ്കിടിപ്പ് ഏറിയിരിക്കുന്നത്.
ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് ബാറ്റ്സ്‌മാന്‍മാരെ വെള്ളംകുടിപ്പിക്കുമെന്നുറപ്പ്. ധാരാളം പുല്ലുള്ള പിച്ചാണ് വെല്ലിംഗ്‌ടണില്‍ തയ്യാറാക്കിയിരിക്കുന്നത്. വെല്ലിംഗ്‌ടണിലെ കാറ്റും പേസര്‍മാര്‍ക്ക് അനുകൂലഘടകമാണ്. മത്സരത്തിന് മുന്‍പ് പിച്ചിലെ പുല്ല് വെട്ടിയൊരുക്കിയില്ലെങ്കില്‍ ആദ്യദിനങ്ങളില്‍ ബാറ്റ്സ്‌മാന്‍മാര്‍ വിയര്‍ക്കുമെന്നുറപ്പ്. പിച്ചിലെ പുല്ലിന്‍റെ അളവ് നോക്കിയായിരിക്കും ടോസ് നേടുന്ന ടീം തീരുമാനമെടുക്കുക.
പരിക്കുമാറി തിരിച്ചെത്തിയ ട്രെന്‍ഡ് ബോള്‍ട്ടായിരിക്കും കിവീസ് പേസര്‍മാരില്‍ ഇന്ത്യക്ക് തലവേദന. ഉയരക്കാരന്‍ പേസര്‍ കെയ്‌ല്‍ ജമൈസണിന്‍റെ ബൗണ്‍സും വെല്ലുവിളിയായേക്കും. എന്നാല്‍ നീല്‍ വാഗ്‌നര്‍ കളിക്കാത്തത് ഇന്ത്യക്ക് ആശ്വാസമാകും. എക്കാലത്തെയും മികച്ച സംഘം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ പേസര്‍മാരും ചില്ലറക്കാരല്ല. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം പരിചയസമ്പന്നനായ ഇശാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയുമാണ് കളിക്കാന്‍ സാധ്യത.
ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി(നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(ഉപനായകന്‍), ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ഇശാന്ത് ശര്‍മ്മ.
ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(നായകന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഗ്രാന്‍ഹോം, കെയ്‌ല്‍ ജമൈസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്‍റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, ബി ജെ വാട്‌ലിങ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!