
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയം കൊതിച്ചാണ് ടീം ഇന്ത്യ ഇക്കുറി പ്രോട്ടീസില്‍ (India tour of South Africa 2021-22) എത്തിയിരിക്കുന്നത്. ടീം ഇന്ത്യയുടെ (Team India) നാളിതുവരെയുള്ള ചരിത്രം പറയുന്നത് പ്രോട്ടീസ് ബാലികേറാമലയാണ് എന്നാണ്. എം എസ് ധോണിക്ക് (MS Dhoni) കീഴില്‍ പരമ്പര സമനിലയിലാക്കാന്‍ കഴിഞ്ഞതല്ലാതെ മറ്റൊന്നും ദക്ഷിണാഫ്രിക്കയില്‍ കേമമെന്ന് ഇന്ത്യക്ക് അവകാശപ്പെടാനില്ല. ഇക്കുറി ചരിത്ര പരമ്പര ജയം നേടണമെങ്കില്‍ എന്തൊക്കെ ടീം ചെയ്യണം എന്ന് പറയുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid).
വ്യക്തിഗത പ്രകടനങ്ങളല്ല, ടീം മികവാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ വേണ്ടത് എന്നാണ് ദ്രാവിഡിന്‍റെ വിലയിരുത്തല്‍. 'മികച്ച ടീം പ്രകടനം കൊണ്ടേ ഇത്തരം പരമ്പരകള്‍ വിജയിക്കാനാകൂ. എല്ലാ താരങ്ങളും അവരുടെ സംഭാവന നല്‍കണം. വിരാട് കോലിയിലോ ചേതേശ്വര്‍ പൂജാരയിലോ മറ്റൊരു താരത്തിലോ മാത്രം പ്രതീക്ഷയര്‍പ്പിക്കാനാവില്ല. ദക്ഷിണാഫ്രിക്കയില്‍ വിജയിക്കണമെങ്കില്‍ എല്ലാ താരങ്ങളും പ്രയത്നിക്കണം.
ലോവര്‍ ഓര്‍ഡര്‍ വരെ മികവിലെത്തണം...
ടോപ് ഏഴും എട്ടും എല്ലാം ഇതിലുള്‍പ്പെടും. ലോവര്‍ ഓര്‍ഡന്‍റിന്‍റെ സഹായം പോലും വേണം. ഒരു താരം എല്ലാ മത്സരത്തിലും നന്നായി കളിക്കുകയും പരമ്പരയില്‍ മേധാവിത്വം നേടുകയും ചെയ്യുക ദക്ഷിണാഫ്രിക്കന്‍ പരമ്പര പോലുള്ള സാഹര്യങ്ങളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായേ സംഭവിക്കൂ' എന്ന് ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയം സ്വന്തമാക്കുകയാണ് രാഹുല്‍ ദ്രാവിഡിന്‍റെ ശിക്ഷണത്തില്‍ വിരാട് കോലിയുടെയും സംഘത്തിന്‍റേയും ലക്ഷ്യം. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. മഴവില്‍ രാഷ്‌ട്രത്തിലേക്ക് എട്ടാം പര്യടനത്തിലാണ് ടീം ഇന്ത്യ. ആറ് തവണ ടീം ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ 2010/11 പര്യടനത്തില്‍ സമനില എത്തിപ്പിടിക്കാനായി. ഈ പരമ്പരയില്‍ രാഹുല്‍ ദ്രാവിഡ് ടീമിലംഗമായിരുന്നു. സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റ് പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!