- Home
- Sports
- Cricket
- കണ്ണൂർക്കാരൻ ഷറഫു മുതൽ അമേരിക്കയുടെ നേത്രാവൽക്കർ വരെ, ലോകകപ്പിൽ പട നയിക്കാൻ 40 ഇന്ത്യൻ താരങ്ങൾ, കൂടുതല്‍ കാനഡയില്‍
കണ്ണൂർക്കാരൻ ഷറഫു മുതൽ അമേരിക്കയുടെ നേത്രാവൽക്കർ വരെ, ലോകകപ്പിൽ പട നയിക്കാൻ 40 ഇന്ത്യൻ താരങ്ങൾ, കൂടുതല്‍ കാനഡയില്‍
ടി20 ലോകകപ്പിൽ ഇന്ത്യക്ക് പുറമെ 40 ഇന്ത്യൻ വംശജർ മറ്റ് രാജ്യങ്ങൾക്കായി കളിക്കുന്നുണ്ട്. ഇതിൽ 34 പേരും കാനഡ, അമേരിക്ക, ഒമാൻ, യുഎഇ എന്നീ നാല് ടീമുകളിലായാണ് അണിനിരക്കുന്നത്.

40 ഇന്ത്യൻ താരങ്ങള്‍, കൂടെയൊരു മലയാളിയും
20 രാജ്യങ്ങൾ പങ്കെടുക്കുന്ന ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യൻമാരായ ടീം ഇന്ത്യയിലെ 15 താരങ്ങള്‍ക്ക് പുറമെ വിവിധ വിദേശ ടീമുകൾക്കായി കളത്തിലിറങ്ങുന്നത് ഇന്ത്യൻ വംശജരായ 40-ഓളം താരങ്ങള്‍. ഇവരില്‍ ഒരു മലയാളി താരവുമുണ്ട്.
4 ടീമുകളില്‍ മാത്രം 34 ഇന്ത്യൻ വംശജര്‍
ഇന്ത്യയുടെ നീല ജേഴ്സിയില്‍ ഇറങ്ങുന്ന 15 താരങ്ങള്‍ക്ക് പുറമെ ലോകകപ്പില്‍ കളിക്കുന്ന 40 ഇന്ത്യൻ വംശജരില്‍ 34 താരങ്ങളും വെറും 4 രാജ്യങ്ങൾക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കാനഡ, അമേരിക്ക, ഒമാന്‍, യുഎഇ ടീമുകളിലായാണ് ഈ 34 താരങ്ങളുമുള്ളത്.
ഏറ്റവും കൂടുതല്‍ ഇന്ത്യൻ താരങ്ങളുള്ള ടീം
കാനഡയാണ് ലോകകപ്പില്‍ കളിക്കുന്ന ടീമുകളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യൻ താരങ്ങളുള്ള ടീം.കാനഡയുടെ ലോകകപ്പ് സ്ക്വാഡിൽ 11 ഇന്ത്യൻ വംശജരുണ്ട്. ടീമിന്‍റെ നായകനായ ദിൽപ്രീത് ബജ്‌വ പഞ്ചാബ് ക്രിക്കറ്റ് ടീമിൽ അവസരം ലഭിക്കാതെ വന്നതോടെയാണ് കാനഡയിലേക്ക് കുടിയേറിയത്.
രണ്ടാമത് അമേരിക്ക
കാനഡ കഴിഞ്ഞാല്‍ അമേരിക്കയാണ് ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞ മറ്റൊരു ടീം. 9 ഇന്ത്യൻ വംശജരാണ് അമേരിക്കന്‍ ടീമിലുള്ളത്. മുംബൈയിൽ ജനിച്ച് അമേരിക്കൻ ടീമിലെത്തിയ പേസർ സൗരഭ് നേത്രാവൽക്കർ ജന്മനാടായ ഇന്ത്യക്കെതിരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുന്നു എന്ന അപൂര്‍വതയും ഇത്തവണ കാണാം. സൂര്യകുമാര്‍ യാദവിനൊപ്പം ഇന്ത്യക്കായി അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള താരമാണ് സൗരഭ് നേത്രാവല്‍ക്കര്‍. ഗുജറാത്തിലെ ആനന്ദിലാണ് അമേരിക്കന്‍ ടീം അംഗമായ മൊനാങ്ക് പട്ടേൽ ജനിച്ചത്. ഗുജറാത്തിനായി ജസ്പ്രീത് ബുമ്രക്കൊപ്പം അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള താരമാണ് മൊനാങ്ക്.
മൂന്നാമത് ഒമാന്‍
ഗൾഫ് മേഖലയില്‍ നിന്ന് ലോകകപ്പ് കളിക്കാനെതുന്ന ഒമാനാണ് ഇന്ത്യൻ താരങ്ങളെക്കൊണ്ട് സമ്പന്നമായ മറ്റൊരു ടീം. 7 ഇന്ത്യൻ വംശജരാണ് ഒമാന്‍ ടീമിലുള്ളത്. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ജതീന്ദർ സിംഗ് ആണ് ഒമാന്‍റെ നായൻ. ഒമാന്‍റെ ഗ്രൂപ്പ് മത്സരങ്ങൾ ശ്രീലങ്കയിലായതിനാൽ ഇന്ത്യയിൽ കളിക്കുക എന്ന സ്വപ്നം ഇത്തവണയും ജതീന്ദറിന് സാധിക്കാനിടയില്ല.
യുഎഇയിലും ഇന്ത്യക്കാര്‍ തന്നെ കൂടെ ഒരു മലയാളിയും
ഒമാനെപ്പോലെ തന്നെ ഗള്‍ഫ് മേഖലയില്‍ നിന്ന് ലോകകപ്പ് കളിക്കാനെത്തുന്ന യുഎഇ ടീമിലും ഇന്ത്യൻ താരങ്ങളാണ് കരുത്ത്. ഏഴ് ഇന്ത്യൻ വംശജരാണ് യുഎഇ ടീമിലുള്ളത്. മലയാളി താരം അലിഷാൻ ഷറഫു ആണ് യഎഇ ടീമിന്‍റെ ഓപ്പണര്‍. കണ്ണൂര്‍ രാമന്തളി സ്വദേശി ഷറഫുദ്ദീന്‍റെയും പഴയങ്ങാടി വാടിക്കല്‍ റുഫൈസയുടെയും മകനാണ് ഷറഫു. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ഓപ്പണറായി കളിച്ച ഷറഫു 17 പന്തില്‍ 22 റണ്‍സെടുത്ത് യുഎഇയുടെ ടോപ് സ്കോററുമായിരുന്നു. ഈ നാലു ടീമുകളില്‍ മാത്രം 34 ഇന്ത്യൻ വംശജരാണുള്ളത്.
ഇറ്റലിയുടെ ജസ്പ്രീത് സിംഗ്
ഇറ്റലി ആദ്യമായി ലോകകപ്പ് കളിക്കുമ്പോൾ പഞ്ചാബിലെ ഫഗ്വാരയിൽ ജനിച്ച ജസ്പ്രീത് സിംഗ് ആണ് അവരുടെ പ്രധാന ബൗളർ. ഒരുകാലത്ത് ഉപജീവനത്തിനായി ഊബർ ഡ്രൈവറായി ജോലി ചെയ്തിരുന്ന ജസ്പ്രീത് സിംഗിന് ലോകകപ്പില്‍ കളിക്കുക എന്നത് സ്വപ്നസാഫല്യമാണ്. 2006ലാണ് ജസ്പ്രീത് ഇറ്റലിയിലെ മിലാനിലേക്ക് കുടിയേറിയത്.
ഓറഞ്ച് പടയുടെ ആര്യൻ
നെതർലൻഡ്‌സ് നിരയിലെ ഏക ഇന്ത്യൻ വംശജനാണ് ആര്യൻ ദത്ത്. പഞ്ചാബിൽ നിന്നും കുടിയേറിയവരാണ് ആര്യന്‍റെ കുടുംബം. 2023ലെ ഏകദിന ലോകകപ്പിലും ആര്യം നെതര്‍ലന്‍ഡ്സിനായി ഇന്ത്യയില്‍ കളിച്ചിരുന്നു.
കരുത്തര്‍ക്കൊപ്പവും ഇന്ത്യൻ താരങ്ങള്‍
ഇതിന് പുറമെ കരുത്തരായ ന്യൂസിലന്‍ഡ് ടീമില്‍ രണ്ട് ഇന്ത്യൻ വംശജരുണ്ട്. രച്ചിന്‍ രവീന്ദ്രയും ഇഷ് സോധിയും. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കേശവ് മഹാരാജും വെസ്റ്റ് ഇന്‍ഡീസ് ടീമിലെ ഗുഡകേഷ് മോടിയും ഇന്ത്യൻ വംശജരാണ്.
ലോകകപ്പ് ഗ്രൂപ്പ് പോരാട്ടം എങ്ങനെ
20 ടീമുകളെ 5 വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുക. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ സൂപ്പർ 8 ഘട്ടത്തിലേക്ക് കടക്കും. മാർച്ച 8-നാണ് ഫൈനൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

