
മൊഹാലി: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് കളി. ടിവിയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിൽ മത്സരം തത്സമയം കാണാം. ജിയോ സിനിമയില്‍ ആരാധകര്‍ക്ക് മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ് സൗജന്യമായി കാണാനാകും. മൊഹാലിയിലെ കൊടും തണുപ്പിൽ അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോൾ അഞ്ചുമാസത്തിനപ്പുറമുള്ള ടി20 ലോകകപ്പിലേക്കാണ് ടീം ഇന്ത്യയുടെ നോട്ടം. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്.
14 മാസത്തെ ഇടവേളയ്ക്ക് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ലോകകപ്പിലും ഇന്ത്യൻ നിരയിലുണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ കോലി ഇന്ന് കളിക്കുന്നില്ല. രോഹിത്ത് വിട്ടുനിന്നപ്പോൾ ഇന്ത്യയെ നയിച്ച ഹാർദിക് പണ്ഡ്യയും സൂര്യകുമാർ യാദവും പരിക്കേറ്റ് പുറത്താണ്. കെ എൽ രാഹുൽ രവീന്ദ്ര ജഡേജ, ഇഷാൻ കിഷൻ എന്നിവരും ടീമിലില്ല. രോഹിത്തിനൊപ്പം യശസ്വീ ജയ്സ്വാൾ ഓപ്പണാറായെത്തും. വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മ ടീമിലുണ്ടെങ്കിലും മലയാളിതാരം സഞ്ജു സാംസൺ ഇലവനിലെത്താനാണ് സാധ്യത.
തിലക് വർമ്മ, റിങ്കു സിംഗ് എന്നിവർക്ക് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം കൂടിയാണ് അഫ്ഗാനെതിരായ പരമ്പര. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകിയതിനാൽ പേസ് നിരയിലുള്ളത് അർഷ്ദീപ്, ആവേശ് ഖാൻ, മുകേഷ് കുമാർ എന്നിവർ. വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ് എന്നിവരാണ് സ്പിന്നർമാർ.
ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന്‍റെ ആത്മ വിശ്വാസവുമായാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്. പരിക്കിൽ നിന്ന് മുക്തനായ റാഷിദ് ഖാൻ ടീമിൽ തിരിച്ചെത്തിയെങ്കിലും പരമ്പരയിൽ കളിക്കില്ല. ശക്തമായ മഞ്ഞുവീഴ്ചയുള്ളതിനാൽ ടോസ് നേടുന്നവർ ബൌളിംഗ് തെരഞ്ഞെടുക്കും. മൊഹാലിയിൽ കൂടുതലും ജയിച്ചത് രണ്ടാമത് ബാറ്റുചെയ്തവർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!