
ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ബ്രിസ്ബെയ്നിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് അഞ്ച് മത്സര പരമ്പരിലെ അവസാന മത്സരം തുടങ്ങുക. സ്റ്റാര്‍സ് സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിവും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തിയത്. ഇന്ന് ബ്രിസ്ബേനില്‍ കൂടി ജയിച്ചാൽ ഇന്ത്യക്ക് ടി20 പരമ്പര സ്വന്തമാക്കാം. എന്നാല്‍ ഇന്ന് ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ഓസീസിന്‍റെ ലക്ഷ്യം.
ഗോൾഡ് കോസ്റ്റിൽ ഓസീസിനെ കറക്കി വീഴ്ത്തിയത് വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ സ്പിൻ മികവായിരുന്നു.ഗാബയിലെ പേസും ബൗൺസുമുള്ള വിക്കറ്റിലും സ്പിൻ ത്രയത്തിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ജോഷ് ഹെയ്സൽവുഡിന്‍റെ അഭാവത്തിൽ സൂര്യകുമാർ യാദവിനെയും സംഘത്തേയും പിടിച്ചുകെട്ടുക ഓസീസ് പേസ് നിരയ്ക്ക് കനത്ത വെല്ലുവിളിയാകും. അഭിഷേക് ശർമ്മ ക്രീസിലുറച്ചാൽ ബൗളർമാരുടെ താളംതെറ്റും. ശുഭ്മൻ ഗില്ലും ഫോമിലേക്കെത്തിയത് ഇന്ത്യക്ക് ആശ്വാസം.
അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര എന്നിവർ ഒഴികെയുള്ളവരെല്ലാം റണ്ണടിക്കുന്നവർ. ഇന്ത്യൻ നിരയിൽ മാറ്റത്തിന് സാധ്യതയില്ലാത്തതിനാൽ സഞ്ജു സാംസൺ ഇന്നും പുറത്തിരിക്കേണ്ടിവരും. ക്യാപ്റ്റൻ മിച്ചൽ മാർഷും മാറ്റ് ഷോർട്ടും നൽകുന്ന തുടക്കം ഓസീസിന് നിർണായകം. റണ്ണൊഴുകുന്ന പിച്ചിൽ ഓസീസ് മധ്യനിര ഇന്ത്യൻ ബൗളിംഗിനെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചാവും കളിയുടെ ഗതി. മഴ കളിതടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഗാബയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഇതിന് മുൻപ് ഏറ്റുമുട്ടിയത് ഒരേയൊരു ടി20 മത്സരത്തിലാണ്. 2018ൽ ഓസ്ട്രേലിയ നാല് റൺസിന് ആ മത്സരം ജയിച്ചു.
ടി 20യിൽ 100 വിക്കറ്റ് ക്ലബിലെത്താൻ ജസ്പ്രീത് ബുമ്രക്ക് ഇന്ന് ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ മതി. ഇന്ന് ഒരു ഒരു വിക്കറ്റ് കൂടി നേടിയാൽ എല്ലാ ഫോർമാറ്റിലും 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ബുമ്രക്ക് സ്വന്തമാവും. 77 ഇന്നിംഗ്സിൽ നിന്നാണ് ബുംറ 99 വിക്കറ്റ് നേടിയത്. 67 ടി20യിൽ 105 വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗാണ് ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക