കണ്‍ക്കഷന്‍ സബ്സ്റ്റ്യൂട്ട് ഗുണം ചെയ്തു; ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ടി20 ആവേശകരമായ അന്ത്യത്തിലേക്ക്

By Web TeamFirst Published Dec 4, 2020, 5:05 PM IST
Highlights

ഓപ്പണിംഗ് വിക്കറ്റില്‍ ഫിഞ്ച്- ഷോര്‍ട്ട് സഖ്യം 56 റണ്‍സ്  കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക്് ത്രൂ നല്‍കി. ചാഹലിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ ഫിഞ്ച് മടങ്ങി.

കാന്‍ബറ: ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ടി20 ആവേശകരമായി അന്ത്യത്തിലേക്ക്. നേരത്തെ ഓസീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും തുടരെ തുടരെയുള്ള വിക്കറ്റ് നഷ്ടം ആതിഥേയരെ പ്രതിരോധത്തിലാക്കി. കാന്‍ബറയില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ നാല് വിക്കറ്റിന് 113 എന്ന നിലയിലാണ് ഓസീസ്. മുന്‍ നിരതാരങ്ങള്‍ പവലിയനില്‍ തിരിച്ചെത്തിയപ്പോള്‍ മാത്യൂ വെയ്ഡ് (0), മൊയ്‌സസ് ഹെന്റിക്വെസ് (25) എന്നിവരാണ് ക്രീസില്‍. ആരോണ്‍ ഫിഞ്ച് (35), സ്റ്റീവന്‍ സ്മിത്ത് (12), ഗ്ലെന്‍ മാക്‌സ്‌വെല്‍ (2), ഡാര്‍സി ഷോര്‍ട്ട് (34) എന്നിവരാണ് പുറത്തായത്. രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ യൂസ്‌വേന്ദ്ര ചാഹലും അരങ്ങേറ്റക്കാരന്‍ ടി നടരാജനും രണ്ട് വിക്കറ്റ് വീഴ്ത്തി. 30 പന്തില്‍ 49 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടത്.

ഓപ്പണിംഗ് വിക്കറ്റില്‍ ഫിഞ്ച്- ഷോര്‍ട്ട് സഖ്യം 56 റണ്‍സ്  കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക്് ത്രൂ നല്‍കി. ചാഹലിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ ഫിഞ്ച് മടങ്ങി. ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ക്യാച്ച്. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. പിന്നാലെ സ്മിത്തും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ സഞ്ജു സാംസണാണ് ഫീല്‍ഡിങ്ങില്‍ തിളങ്ങിയത്. ഏകദിനത്തില്‍ തകര്‍പ്പന്‍ പുറത്തെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ ആവട്ടെ നടരാജന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. നടരാജനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ ഡാര്‍സി ഷോര്‍ട്ട് വിക്കറ്റ് നല്‍കി. പാണ്ഡ്യക്കായിരുന്നു ക്യാച്ച്. 

നേരത്തെ രാഹുലിന്റെയും ജഡേജയുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. ഒരു റണ്‍സ് മാത്രമെടുത്ത ധവാനെ മിച്ചല്‍ സ്റ്റാര്‍ക്ക് മനോഹരമായ ഒരു പന്തില്‍ ബൗള്‍ഡാക്കുകയായിരുന്നു. ക്യാപ്റ്റന്‍ കോലിയാവട്ടെ മിച്ചല്‍ സ്വെപ്‌സണ്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. കോലി- രാഹുല്‍ സഖ്യം 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ഒത്തുച്ചേര്‍ന്ന രാഹുല്‍- സഞ്ജു സഖ്യമാണ് ഇന്ത്യക്ക് മധ്യഓവറുകളില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഇരുവരും 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത്. ഒരോ സിക്‌സും ഫോറും തേടി ആത്മവിശ്വാസത്തോടെയാണ് സഞ്ജു തുടങ്ങിയത്.

എന്നാല്‍ ഹെന്റിക്വെസിനെ കവറിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ സഞ്ജു സ്വെപ്‌സണ് ക്യാച്ച് നല്‍കി. സഞ്ജുവിന്റെ പുറത്താവല്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മനീഷ് പാണ്ഡെ (2) ആഡം സാംപയ്ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയേയും (16) ഹെന്റിക്വെസ് മടക്കി. ഇതിനിടെ രാഹുലും പവലിയനില്‍ തിരിച്ചെത്തി. 40 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ഹെന്റിക്വെസിനേയും രാഹുലാണ് മടക്കിയത്. അവസാന ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ (7) സ്റ്റാര്‍ക്ക് മടക്കി. 

അവസാനങ്ങളില്‍ രവീന്ദ്ര ജഡേജ പുറത്തെടുത്ത പ്രകടനാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. ദീപക് ചാഹര്‍ (0) ജഡേജയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. ഹെന്റിക്വെസിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആഡം സാംപ, സ്വെപ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
 

click me!