
അഹമ്മദാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് സമനിലയിലേക്ക്. ഒന്നാം ഇന്നിംഗ്‌സില്‍ 91 റണ്‍സ് ലീഡ് വഴങ്ങിയ ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ ഒന്നിന് 73 എന്ന നിലയിലാണ്. അഞ്ചാംദിനം ലഞ്ചിന് പിരിയുമ്പോള്‍ 18 റണ്‍സ് പിറകിലാണ് ഓസീസ്. ട്രാവിസ് ഹെഡ് (45), മര്‍നസ് ലബുഷെയ്ന്‍ (22) എന്നിവരാണ് ക്രീസില്‍. മാത്യൂ കുനെമാന്റെ (6) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ആര്‍ അശ്വിനാണ് വിക്കറ്റ്.
ആദ്യ സെഷനില്‍ കടുത്ത പ്രതിരോധമാണ് ഓസീസ് താരങ്ങള്‍ പടുത്തിയത്. ഹെഡ് ഇതുവരെ 96 പന്തുകള്‍ നേരിട്ടു. ലബുഷെയ്ന്‍ 85 പന്തുകളും. ഇപ്പോഴും ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുന്നതില്‍ ഇരുവരും വിജയിച്ചു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 480 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 178.5 ഓവറില്‍ 571/9ല്‍ പുറത്താവുകയായിരുന്നു. 364 പന്തില്‍ 15 ഫോറുകളോടെ 186 റണ്‍സ് നേടിയ വിരാട് കോലിയാണ് അവസാനക്കാരനായി പുറത്തായത്. കോലി തന്നെയാണ് ഇന്ത്യയുടെ ടോപ്പറും. മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ടെസ്റ്റില്‍ മൂന്നക്കം കുറിച്ചത്.
കോലിയുടെ 75-ാം രാജ്യാന്തര ശതകമാണിത്. പരിക്കേറ്റ ശ്രേയസ് അയ്യറിന് ബാറ്റിംഗിന് ഇറങ്ങാനാവാതെ വന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(128), രോഹിത് ശര്‍മ്മ(35), ചേതേശ്വര്‍ പൂജാര(42), രവീന്ദ്ര ജഡേജ(28), കെ എസ് ഭരത്(44), അക്‌സര്‍ പട്ടേല്‍(79), രവിചന്ദ്രന്‍ അശ്വിന്‍(7), ഉമേഷ് യാദവ്(0) മുഹമ്മദ് ഷമി(0*), എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ ടീം ഇന്ത്യ കുതിച്ചെങ്കിലും റണ്‍കയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെ നാലാം ദിനം അവസാന സെഷനില്‍ വിക്കറ്റുകള്‍ വേഗം നഷ്ടമായി. ഇതോടെ കുറ്റനടികള്‍ക്ക് ശ്രമിച്ച അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ വിക്കറ്റുകള്‍ തുടരെ നഷ്ടമായി.
കോലിക്ക് ഡബിള്‍ ഓടി നല്‍കാനുള്ള ശ്രമത്തിനിടെ ഉമേഷ് യാദവ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ നേരിട്ടുള്ള ത്രോയില്‍ പുറത്താവുകയും ചെയ്തു. ഫീല്‍ഡര്‍മാരെയെല്ലാം ബൗണ്ടറിലൈനില്‍ നിര്‍ത്തി കോലിയുടെ ക്യാച്ച് എടുക്കാനുള്ള സ്മിത്തിന്റെ ശ്രമം വിജയിച്ചതോടെ ഒരുവേള 555-6 എന്ന നിലയിലായിരുന്ന ഇന്ത്യ 571-9 എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ലബുഷെയ്‌നായിരുന്നു കിംഗിന്റെ ക്യാച്ച്. സന്ദര്‍ശകര്‍ക്കായി നേഥന്‍ ലിയോണും ടോഡ് മര്‍ഫിയും മൂന്ന് വീതവും മിച്ചല്‍ സ്റ്റാര്‍ക്കും മാത്യൂ കുനേമാനും ഓരോ വിക്കറ്റും നേടി.
നേരത്തെ, നേരത്തെ ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിന് മികച്ച ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ സമ്മാനിച്ചത്. 422 പന്ത് നേരിട്ട് ഖവാജ 180 ഉം, 170 പന്ത് നേരിട്ട് ഗ്രീന്‍ 114 ഉം റണ്‍സ് സ്വന്തമാക്കി. വാലറ്റത്ത് നേഥന്‍ ലിയോണും(34), ടോഡ് മര്‍ഫിയും(41) നേടിയ റണ്ണുകള്‍ നിര്‍ണായകമായി. നായകന്‍ സ്റ്റീവ് സ്മിത്ത് 38ലും ട്രാവിസ് ഹെഡ് 32ലും പുറത്തായി. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ ആറ് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റും സ്വന്തമാക്കി.
വനിതാ ഐപിഎല്ലില്‍ വന്‍ മണ്ടത്തരം! റിവ്യൂ തിരുമാനം വീണ്ടും റിവ്യൂ ചെയ്യേണ്ടി വന്നു- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!