ടി20 ലോകകപ്പിലെ മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരിൽ തിലക് വർമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയരുകയാണ്.
അഹമ്മദാബാദ്: 2026 ടി20 ലോകകപ്പില്‍ മോശം പ്രകടനം തുടരുകയാണ് ഇന്ത്യന്‍ താരം തിലക് വര്‍മ. നെതര്‍ലന്‍ഡ്‌സിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 27 പന്തില്‍ 31 റണ്‍സാണ് തിലക് നേടിയത്. അതിന് മുമ്പുള്ള മൂന്ന് മത്സരങ്ങളിലും 25 റണ്‍സ് വീതവും. ഒന്നാകെ 106 റണ്‍സാണ് തിലക് നേടിയത്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് തീരെ മോശവും. ഇതോടെ തിലകിനെ മാറ്റി സഞ്ജുവിനെ കൊണ്ടുവരണമെന്ന് പറയുകയാണ് ആരാധകര്‍.
സോഷ്യല്‍ മീഡിയയില്‍ പലരും അദ്ദേഹത്തെ 'ടുക്-ടുക്' ബാറ്റര്‍ എന്ന് വിളിച്ചാണ് പരിഹസിക്കുന്നത്. ടി20 ഫോര്‍മാറ്റിന് യോജിച്ച വേഗതയില്‍ റണ്‍സ് കണ്ടെത്താന്‍ തിലകിന് സാധിക്കുന്നില്ലെന്നും, പകരം മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ആരാധകരുടെ പ്രധാന ആവശ്യം. തിലകിനെതിരെ വന്ന ചില ട്രോളുകള്‍ വായിക്കാം...
നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ തിലക് വര്‍മ്മ 31 റണ്‍സ് നേടിയെങ്കിലും താരത്തിന്റെ സ്ട്രൈക്ക് റേറ്റ് വളരെ കുറവായിരുന്നു. ഇത് ടീമിന്റെ സ്‌കോറിംഗ് വേഗതയെ ബാധിച്ചതായി ആരാധകര്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തിലകിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സഞ്ജു സാംസണെപ്പോലൊരു മികച്ച താരത്തെ ബെഞ്ചിലിരുത്തി ഫോമിലല്ലാത്ത താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനെ അവര്‍ ചോദ്യം ചെയ്യുന്നു.
ഇന്ത്യ ഇതിനകം സൂപ്പര്‍ 8 യോഗ്യത നേടിയ സാഹചര്യത്തില്‍, സഞ്ജു സാംസണെപ്പോലെ ആക്രമിച്ചു കളിക്കുന്ന ഒരു താരത്തിന് അവസരം നല്‍കേണ്ടതായിരുന്നുവെന്ന് ആരാധകര്‍ വാദിക്കുന്നു. മാത്രമല്ല ലോകകപ്പില്‍ അവസരം ലഭിച്ച ഒരു മത്സരത്തില്‍ എട്ട് പന്തുകള്‍ മാത്രം നേരിട്ട സഞ്ജു 22 റണ്‍സും നേടിയിരുന്നു. നമീബിയക്കെതിരെ ആയിരുന്നു ഈ മത്സരം. പിന്നീട് അഭിഷേക് ശര്‍മ പരിക്ക് മാറി തിരിച്ചെത്തിയപ്പോള്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു.

