തുടര്‍ന്നാണ് മൂന്നാം അംപയര്‍ക്ക് തെറ്റുപറ്റിയത്. പന്ത് ബാറ്റിന്റെ മധ്യഭാഗത്താണ് തട്ടിയതെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. എന്നാല്‍ അംപയര്‍ ഔട്ട് വിധിച്ചു.

മുംബൈ: വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- യുപി വാരിയേഴ്‌സ് മത്സരം ഒരു വിവാദ തീരുമാനത്തിന് വേദിയായി. മുംബൈ താരം ഹെയ്‌ലി മാത്യൂസ് ക്രീസില്‍ നില്‍ക്കുമ്പോഴാണ് സംഭവം. പന്തെറിഞ്ഞിരുന്നത് സോഫി എക്ലെസ്‌റ്റോണ്‍. അഞ്ചാം പന്തില്‍ ഹെയ്‌ലി പ്രതിരോധിച്ചു. എന്നാല്‍ യോര്‍ക്കര്‍ ബോര്‍ കാലിലാണ് തട്ടിയതെന്ന തോന്നല്‍ യു പി താരങ്ങളുണ്ടായി. ഇതോടെ ക്യാപ്റ്റന്‍ അലീസ ഹീലി തീരുമാനം റിവ്യൂ ചെയ്തു.

തുടര്‍ന്നാണ് മൂന്നാം അംപയര്‍ക്ക് തെറ്റുപറ്റിയത്. പന്ത് ബാറ്റിന്റെ മധ്യഭാഗത്താണ് തട്ടിയതെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. എന്നാല്‍ അംപയര്‍ ഔട്ട് വിധിച്ചു. അംപയറുടെ കണ്ടെത്തല്‍ പന്ത് ആദ്യം തട്ടിയത് ഹെയ്‌ലിയുടെ ഷൂവിലാണെന്നായിരുന്നു. തീരുമാനമറിഞ്ഞതോടെ ഹെയ്‌ലിയുടെ മുഖത്ത് നിരാശ. ഹെയ്‌ലി, യുപി ക്യാപ്റ്റന്‍ ഹീലിയുമായി സംസാരിക്കുന്നതും കാണാമായിരുന്നു. വൈകാതെ റിവ്യൂ തീരുമാനം വീണ്ടും റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചു. തെറ്റ് മനസിലാക്കിയ ടിവി അംപയര്‍ തീരുമാനം തിരുത്തി. ഹെയ്‌ലി ബാറ്റിംഗ് തുടര്‍ന്നു.

മത്സരം മുംബൈ ജയിച്ചിരുന്നു. എട്ട് വിക്കറ്റിനാണ് ഹര്‍മനും കൂട്ടരും വിജയിച്ചത്. യുപി മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ ടീം നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വിക്കറ്റ് കീപ്പര്‍ യാസ്തിക ഭാട്ടിയ, നാറ്റ് സൈവര്‍ ബ്രണ്ട് എന്നിവരുടെ വെടിക്കെട്ടിലാണ് മുംബൈയുടെ ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 159 റണ്‍സാണ് നേടിയത്. ഓപ്പണറും ക്യാപ്റ്റനുമായ ഇയാന്‍ ഹീലി ഫോം തുടര്‍ന്നപ്പോള്‍ സഹ ഓപ്പണര്‍ ദേവിക വൈദ്യയെ നഷ്ടപ്പെട്ടിട്ടും യുപിക്ക് മികച്ച തുടക്കം കിട്ടി.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഹീലി 46 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സെടുത്തു. ദേവിക ആറ് റണ്‍സുമായി മടങ്ങി. പിന്നാലെ 37 പന്തില്‍ 50 നേടിയ തഹ്‌ലിയ മഗ്രാത്ത് മാത്രമാണ് യുപിക്കായി തിളങ്ങിയത്. 17 റണ്‍സെടുത്ത കിരണ്‍ നവ്‌ഗൈറാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സോഫീ എക്കിള്‍സ്റ്റണ്‍ ഒന്നിനും ദീപ്തി ശര്‍മ്മ ഏഴിനും പുറത്തായപ്പോള്‍ സിമ്രാന്‍ ഷെയ്ഖ് ഒന്‍പതും ശ്വേത ശെഹ്രാവത്ത് രണ്ട് റണ്ണുമായും പുറത്താവാതെ നിന്നു. സൈക ഇഷാഖ് മൂന്നും അമേലി കേര്‍ രണ്ടും ഹെയ്‌ലി മാത്യൂസ് ഒരു വിക്കറ്റും വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ സാവധാനം തുടങ്ങിയ ഹെയ്‌ലി മാത്യൂസ് 12ല്‍ മടങ്ങിയെങ്കിലും യാസ്തിക ഭാട്ടിയ, നാറ്റ് സൈവര്‍ ബ്രണ്ട്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈക്ക് ഗംഭീര ജയമൊരുക്കി. യാസ്തിക ഭാട്ടിയ 27 പന്തില്‍ 42 റണ്‍സുമായി മടങ്ങിയപ്പോള്‍ ഹര്‍മനും(33 പന്തില്‍ 53*), നാറ്റും(31 പന്തില്‍ 45*) പുറത്താവാതെ നിന്നു.