
അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പര 2-1ന് ജയിച്ച് ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയത് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയില്ലെങ്കിലും 333 റണ്‍സുമായാണ് ഖവാജ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ 180 റണ്‍സടിച്ചതാണ് ഖവാജക്ക് നേട്ടമായത്.
ഇന്ത്യന്‍ താരം വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. 297 റണ്‍സാണ് കോലി അടിച്ചെടുത്തത്. ആദ്യ മൂന്ന് ടെസ്റ്റിലും നിറം മങ്ങി കോലിക്ക് 111 റണ്‍സെ നേടാനായിരുന്നുള്ളു. 44 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. എന്നാല്‍ നാലാം ടെസ്റ്റില്‍ 41 മാസത്തിനിടയിലെ ആദ്യ സെഞ്ചുറി നേടിയ കോലി സെഞ്ചുറിക്കുശേഷവും ബാറ്റിംഗ് തുടര്‍ന്ന് 186 റണ്‍സുമായി ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചിരുന്നു. പരമ്പരയിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറും കോലിയുടെ പേരിലാണ്.
റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുളളത് ആദ്യ മൂന്ന് ടെസ്റ്റിലും ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്ത അക്സര്‍ പട്ടേലാണെന്നത് ശ്രദ്ധേയമാണ്. നാല് ടെസ്റ്റുകളിലെ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 264 റണ്‍സാണ് അക്സര്‍ അടിച്ചെടുത്തത്. ഇതില്‍ നാല് ഇന്നിംഗ്സിലും ജഡേജക്കും അശ്വിനും ശേഷം ഒമ്പതാം നമ്പറിലാണ് അക്സര്‍ ബാറ്റിംഗിനിറങ്ങിയത്. 88 റണ്‍സെന്ന പരമ്പരയിലെ തന്നെ മികച്ച ബാറ്റിംഗ് ശരാശരിയും അക്സറിന്‍റെ പേരിലാണ്.
ബൗളര്‍മാരില്‍ ഇന്ത്യയുടെ രവിചന്ദ്ര അശ്വിനാണ് ഒന്നാം സ്ഥാനത്ത്. 25 വിക്കറ്റാണ് അശ്വിന്‍ പരമ്പരയിലാകെ നേടിയത്. 2.59 എന്ന മികച്ച ഇക്കോണമിയും അശ്വിന് നിലനിര്‍ത്താനായി.
രണ്ടാം സ്ഥാനത്തും ഒരു ഇന്ത്യന്‍ ബൗളറാണ്. ഇടം കൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് 22 വിക്കറ്റുമായി രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനത്ത് ഓസീസ് സ്പിന്നര്‍ നേഥന്‍ ലിയോണാണ്. 22 വിക്കറ്റുകളാണ് ആറ് ഇന്നിംഗ്സുകളില്‍ നിന്നായി ലിയോണ്‍ എറിഞ്ഞിട്ടത്. ഇതില്‍ ഇന്‍ഡോറിലെ എട്ട് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു. പരമ്പരയിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ഇന്‍ഡോറില്‍ 64 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റ് വീഴ്ത്തിയ ലിയോണിന്‍റെ പേരിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!