
നാഗ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം തുടങ്ങാന്‍ വൈകിയതിനാല്‍ ഓവറുകള്‍ വെട്ടിക്കുറച്ചു.എട്ടോവര്‍ വീതമായിരിക്കും ഇനി മത്സരം നടക്കുക. 9.30ന് മത്സരം ആരംഭിക്കും. ടോസ് 9.15ന് നടക്കും.
രണ്ടോവറായിരിക്കും പവര്‍ പ്ലേ. ഒരു ബൗളര്‍ക്ക് പരമാവധി രണ്ടോവര്‍ പന്തെറിയാം. ഏഴ് മണിക്ക് തുടങ്ങേണ്ട മത്സരത്തിന്‍റെ ടോസ് ആറരക്കാണ് ഇടേണ്ടിയിരുന്നത്. മഴ മാറി നിന്നെങ്കിലും നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ടോസ് വൈകുകയായിരുന്നു.
നനഞ്ഞ ഔട്ട് ഫീല്‍ഡില്‍ മത്സരങ്ങള്‍ നടത്തുന്നത് കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടും. ടി20 ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇരു ടീമുകളും ആഗ്രഹിക്കുന്നില്ല. മഴ മൂലം രണ്ട് ടീമുകളും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.
ഇതിഹാസങ്ങളുടെ പോരാട്ടം; ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന് റെക്കോര്‍ഡ് കാഴ്ചക്കാര്‍
മൊഹാലിയിലെ ആദ്യ കളിയിലേറ്റ തോൽവിക്ക് പകരം വീട്ടാന്‍ മാത്രമല്ല, പരമ്പരയില്‍ നിലനില്‍ക്കാന്‍ കൂടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇന്ന് തോറ്റാല്‍ ഏഷ്യാ കപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ പരമ്പരയും ഇന്ത്യ കൈവിടും. അടുത്ത മാസം ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ടി20 ലോകകപ്പിന് മുമ്പ് ഇത് ഇന്ത്യയുടെ ആത്മവിശ്വാസത്തെ ബാധിക്കും.
പരിക്കിൽനിന്ന് മുക്തനായ ജസ്പ്രീത് ബുമ്ര ഇന്ന് ഇന്ത്യന്‍ ഇലവനില്‍ കളിച്ചേക്കുമെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. ഡെത്ത് ഓവറുകളിൽ വലിയ തോതിൽ റൺ വഴങ്ങുന്ന ഇന്ത്യക്ക് ബുമ്രയുടെ വരവ് വലിയ ആശ്വാസം നൽകും. പുറംവേദന അലട്ടിയിരുന്ന ബുമ്ര ജൂലൈ 14 മുതൽ കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
അതേസമയം ഇന്ത്യൻ ബാറ്റേഴ്സ് എല്ലാവരും തന്നെ ഫോമിലാണെന്നത് ആശ്വാസമാണ്. രോഹിത് ശര്‍മ്മയിലും വിരാട് കോലിയിലും നിന്ന് അൽപ്പം കൂടി ഉത്തരവാദിത്തത്തോടെയുള്ള ഇന്നിംഗ്സ് ആരാധകർ പ്രതീക്ഷിക്കുന്നു. ദിനേശ് കാർത്തിക്കിന്‍റെ വമ്പനടികളും ഏതാനും മത്സരങ്ങളായി കാണാനില്ല. മറുവശത്ത് ആദ്യ മത്സരത്തിൽ ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!