
ദില്ലി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ശ്രദ്ധേയ താരങ്ങളിലൊരാള്‍ കൂറ്റനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബേയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സ്‌ഫോടനാത്മകമായ ബാറ്റിംഗിന് പേരുകേട്ട താരമാണ് ദുബേ. ദില്ലിയില്‍ ആദ്യ ടി20യില്‍ ഇരുപത്തിയാറുകാരനായ താരം അരങ്ങേറ്റം കുറിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയിരുന്നു.
ഇക്കാര്യം ഉറപ്പിക്കുന്നതാണ് മത്സരത്തിന് മുന്‍പ് ബിസിസിഐ പുറത്തുവിട്ട വീഡിയോ. നെറ്റ്സില്‍ ശിവം ദുബേ ബാറ്റിംഗ് പരിശീലനം നടത്തുന്നതാണ് ദൃശ്യങ്ങളില്‍. എന്നാല്‍ ദുബേയുടെ ബാറ്റിംഗ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ വെടിക്കെട്ട് വീരന്‍ യുവ്‌രാജ് സിംഗിനെ ദുബേ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ആരാധകപക്ഷം. യുവിയെ പോലെ തന്നെ സ്‌പിന്‍ ബൗളിംഗും ദുബേക്ക് വഴങ്ങും.
ദുബേയുടെ ബാക്ക്‌ലിഫ്റ്റ് യുവിയുടേതിന് സമാനമാണ് എന്ന് ആരാധകര്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത യുവ്‌രാജ് സിംഗാണ് ദുബേ എന്നും അവര്‍ വാദിക്കുന്നു. രഞ്ജി ട്രോഫിയില്‍ 2018ല്‍ മുംബൈക്കായി ഒരു മത്സരത്തില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ പറത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു ദുബേ.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ അഞ്ച് കോടി രൂപയ്‌ക്ക് താരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ അരങ്ങേറ്റ സീസണില്‍ നാല് മത്സരങ്ങള്‍ കളിച്ച താരത്തിന് 40 റണ്‍സ് മാത്രമാണ് നേടാനായത്, വിക്കറ്റൊന്നും വീഴ്‌ത്താനുമായില്ല. അതേസമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ദുബേക്ക് മികച്ച റെക്കോര്‍ഡുണ്ട്. 48.19 ശരാശരിയില്‍ രണ്ട് സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറിയുമടക്കം 1012 റണ്‍സാണ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!