
മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്കും. രണ്ടാം ഏകദിനത്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പന്തുകൊണ്ട് ഇടതുതള്ളവിരലിന് പരിക്കേറ്റ രോഹിത് ഉടന്‍ ഗ്രൗണ്ട് വിട്ടു. പിന്നീട് സ്കാനിംഗിനായി രോഹിത്തിനെ ആശുപത്രിയിലേക്ക് മാറ്റി. രോഹിത്തിന്‍റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെ എല്‍ രാഹുലാണ് മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ബംഗ്ലാദേശ് ഇന്നിംഗ്സിന്‍റെ രണ്ടാം ഓവറിലാണ് രോഹിത്തിന് പരിക്കേറ്റത്. മുഹമ്മദ് സിറാജ് എറിഞ്ഞ പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ അനാമുള്‍ ഹഖ് നല്‍കിയ ക്യാച്ച് സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളില്‍ തട്ടി നഷ്ടമായി. ക്യാച്ചെടുക്കാനുള്ള ശ്രമത്തിലാണ് പന്ത് രോഹിത്തിന്‍റെ ഇടുതതള്ളവിരലില്‍ കൊണ്ട് പരിക്കേറ്റത്. ഉടന്‍ ഗ്രൗണ്ട് വിട്ട രോഹിത് പിന്നീട് സ്കാനിംഗിനായി ആശുപത്രിയിലേക്ക് പോയി. രോഹിത് ക്യാച്ച് വിട്ടെങ്കിലും തൊട്ടടുത്ത പന്തില്‍ അമാനുള്‍ ഹഖിനെ സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി ബംഗ്ലാദശ് തകര്‍ച്ചക്ക് തുടക്കമിട്ടു.
ടി20 ലോകകപ്പിനുശേഷം ന്യൂസിലന്‍ഡിനെതിരാ ഏകദിന, ടി20 പരമ്പരകളില്‍ നിന്ന് വിശ്രമമെടുത്ത രോഹിത് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ടീമില്‍ തിരിച്ചെത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. മൂന്ന് മത്സര പരമ്പരയില്‍ ഇന്നത്തെ മത്സരം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും.
ആദ്യ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. ഷഹബാസ് അഹമ്മദും കുല്‍ദീപ് സെനും പുറത്തായി. അക്‌സര്‍ പട്ടേലും ഉമ്രാന്‍ മാലിക്കുമാണ് ടീമിലെത്തിയത്. ബംഗ്ലാദേശ് ഒരു മാറ്റം വരുത്തി. പരിക്ക് കാരണം ഷാര്‍ദുല്‍ ഠാക്കൂര്‍ കളിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും, ടീമിലെത്തി. ഹസന്‍ മഹ്മൂദ് പുറത്തായി. നസും അഹമ്മദ് ടീമിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!