നവി മുംബൈയില്‍ കനത്ത മഴ; ഇന്ത്യ-ബംഗ്ലാദേശ് വനിതാ ഏകദിന ലോകകപ്പ് മത്സരം തടസപ്പെട്ടു

Published : Oct 26, 2025, 07:16 PM IST
Bangladesh Captain Nigar Sultana

Synopsis

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴയെ തുടർന്ന് നിർത്തിവെച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 12.2 ഓവറിൽ 39/2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. 

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തില്‍ മഴക്കളി. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 12.2 ഓവറില്‍ രണ്ടിന് 39 എന്ന നിലയില്‍ എത്തി നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. ഓപ്പണര്‍മാരായ സുമയ്യ അക്തര്‍ (2), റുബ്യ ഹൈദര്‍ ജെലിക് (13) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. രേണുക സിംഗ്, ദീപ്തി ശര്‍മ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. ഷര്‍മിന്‍ അക്തര്‍ (18), നിഗര്‍ സുല്‍ത്താന (2) എന്നിവരാണ് ക്രീസില്‍.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റിച്ചാ ഘോഷ്, ക്രാന്തി ഗൗദ്, സ്‌നേഹ് റാണ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഉമ ഛേത്രി, അമന്‍ജോത് കൗര്‍, രാധ യാദവ് എന്നിവര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: പ്രതിക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ശ്രീ ചരണി, രേണുക താക്കൂര്‍.

ബംഗ്ലാദേശ്: സുമയ്യ അക്തര്‍, റുബ്യ ഹൈദര്‍ ജെലിക്, ഷര്‍മിന്‍ അക്തര്‍, ശോഭന മൊസ്താരി, നിഗര്‍ സുല്‍ത്താന (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഷൊര്‍ണ ആക്തര്‍, റിതു മോണി, റബീയ ഖാന്‍, നഹിദ അക്തര്‍, നിഷിത അക്തര്‍ നിഷി, മറുഫ അക്തര്‍.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രധാന മത്സരമാണിത്. പ്രാഥമിക റൗണ്ടില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതോടെയാണ് നാലാം സ്ഥാനത്തോടെ ഇന്ത്യ സെമിയില്‍ കടന്നത്. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. അതിന് മുമ്പ് ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ഇന്ത്യ ശ്രമിക്കുക. പ്രാഥമിക ഘട്ടത്തില്‍ ഓസീസ് വനിതകള്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെയാണ് അവര്‍ക്ക് ഇന്ത്യയെ എതിരാളിയായി ലഭിച്ചത്. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരുമാണ് നേര്‍ക്കുനേര്‍ വരിക.

ഈ മാസം 30ന് നവി മുംബൈയിലാണ് മത്സരം. ഏഴില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഓസീസ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 13 പോയിന്റാണ് ഓസീസിന്. ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒരു മത്സരത്തിന് മഴയെ തുടര്‍ന്ന് ഫലമുണ്ടായില്ല. ഇന്ത്യക്ക് ആറ് മത്സരങ്ങളില്‍ മൂന്ന് വീതം തോല്‍വിയും ജയവുമാണുള്ളത്. ആറ് പോയിന്റ് മാത്രം. ഇന്ന് ബംഗ്ലാദേശിനെതിരെ ജയിച്ചാല്‍ പോലും ഇന്ത്യക്ക് ഒരു സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്