
ചെംസ്ഫോര്‍ഡ്: ഇന്ത്യ - ഇംഗ്ലണ്ട് അണ്ടര്‍ 19 യൂത്ത് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. വെളിച്ചക്കുറവും മഴയും കാരണം നാലാം ദിനം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 355 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ആറിന് 290 നിലയിലെത്തി നില്‍ക്കെ വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി നിര്‍ത്തുകയായിരുന്നു. പിന്നാലെ മഴയുമെത്തി. ആയുഷ് മാത്രെയുടെ (80 പന്തില്‍ 126), അഭിഗ്യാന്‍ കുണ്ടുവിന്റെ (46 പന്തില്‍ 65) ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാനാവാതെ പോയത് തിരിച്ചടിയായി. സ്‌കോര്‍: ഇംഗ്ലണ്ട് 309 & 324, ഇന്ത്യ 279 & 290. പരമ്പരയിലെ രണ്ട് ടെസ്റ്റും സമനിലയിലാണ് അവസാനിച്ചത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ സൂര്യവന്‍ഷിയുടെ വിക്കറ്റ് നഷ്ടമായി. അലക്സ് ഗ്രീനിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. എന്നാല്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ ടി20 മോഡിലാണ് ബാറ്റ് വീശിയത്. മൂന്നാം വിക്കറ്റില്‍ വിഹാന്‍ മല്‍ഹോത്രയ്‌ക്കൊപ്പം 100 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ആയുഷിന് സാധിച്ചു. എന്നാല്‍ മല്‍ഹോത്രയ്ക്ക് (27) അധികനേരം ക്രീസില്‍ തുടരാനായില്ല. റാല്‍ഫി ആല്‍ബര്‍ട്ടിന് വിക്കറ്റ്. പിന്നാലെ ക്രീസിലെത്തിയ കുണ്ടു, ആയുഷിന് വലിയ പിന്തുണ നല്‍കി. ഇരുവരും 117 റണ്‍സാണ് കൂട്ടിചേര്‍ത്തു.
ആയുഷിനെ കൂടി പുറത്താക്കി ആല്‍ബര്‍ട്ട് ഒരിക്കല്‍ കൂടി ഇംണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. ആറ് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. വൈകാതെ കുണ്ടുവും മടങ്ങി. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഇന്നിംഗ്‌സ്. പിന്നീടെത്തിയ രാഹുല്‍ കുമാര്‍ (5), ആര്‍ എസ് അംബ്രീഷ് (15) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഹര്‍വന്‍ഷ് പങ്കാലിയ (29), കനിഷ്‌ക് ചൗഹാന്‍ (12) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ആല്‍ബര്‍ട്ട് നാല് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 309നെതിരെ ഇന്ത്യ 279ന് എല്ലാവരും പുറത്തായി. 30 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് അഞ്ചിന് 324 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ബി ജെ ഡോക്കിന്‍സിന്റെ (136) സെഞ്ചുറിയും ആഡം തോമസിന്റെ (91) ഇന്നിംഗ്സുമാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ ലീഡിലേക്ക് നയിച്ചത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 188 റണ്‍സ് ചേര്‍ത്തിരുന്നു. ഇരുവര്‍ക്കും പുറമെ ബെന്‍ മയേസ് (11), തോമസ് റ്യൂ (19), റോക്കി ഫ്ളിന്റോഫ് (32) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആര്യന്‍ സാവന്ദ് (13), ഏകാന്‍ഷ് സിംഗ് (20) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ആദിത്യ രാവത്ത് നാല് വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സില്‍ എകാന്‍ഷ് സിംഗിന്റെ (117) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തിയത്. തോമസ് റ്യൂ (59), ജെയിംസ് മിന്റോ (46) എന്നിവരും മകിച്ച പ്രകടനം പുറത്തെടുത്തു. നമന്‍ പുഷ്പക് നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് വേണ്ടി വിഹാന്‍ മല്‍ഹോത്ര (120) സെഞ്ചുറി നേടിയിരുന്നു. ആയുഷ് മാത്രെ (80) മികച്ച പ്രകടനം പുറത്തെടുത്തു. ആല്‍ബര്‍ട്ട് ആറ് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!