ബാസ്ബോളിന്‍റെ കാറ്റൂരി ഇന്ത്യൻ സ്പിൻത്രയം, ഹൈദരാബ്ദ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച; വീഴാതെ സ്റ്റോക്സ്

Published : Jan 25, 2024, 02:19 PM IST
ബാസ്ബോളിന്‍റെ കാറ്റൂരി ഇന്ത്യൻ സ്പിൻത്രയം, ഹൈദരാബ്ദ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച; വീഴാതെ സ്റ്റോക്സ്

Synopsis

ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സടിച്ച് ഇംഗ്ലണ്ടിന് ബാസ്ബോള്‍ ശൈലിയില്‍ മികച്ച തുടക്കം നല്‍കി. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിനെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കടന്നാക്രമിച്ചത്. ബുമ്ര നാലോവറില്‍ 12 റണ്‍സ് വഴങ്ങി.

ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 43 റണ്‍സോടെ ബെന്‍ സ്റ്റോക്സും ഏഴ് റണ്‍സോടെ മാര്‍ക്ക് വുഡും ക്രീസില്‍. ഇന്ത്യയുെടെ സ്പിന്‍ ത്രയമായ അശ്വിനും ജഡേജക്കും അക്സര്‍ പട്ടേലിനും മുന്നില്‍ ബാസ്ബോള്‍ ശൈലിയില്‍ ബാറ്റ് വീശാന്‍ ശ്രമിച്ച ഇംഗ്ലണ്ട് അടിതെറ്റി വീഴുകയായിരുന്നു. ബെന്‍ സ്റ്റോക്സിന് പുറമെ 37 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയും 35 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും മാത്രമെ ഇംഗ്ലണ്ട് നിരയില്‍ പൊരുതിയുള്ളു. ഇന്ത്യക്കായി ജഡേജ മൂന്നും അശ്വിനും അക്സറും രണ്ട് വിതവും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുമ്ര ഒരു വിക്കറ്റെടുത്തു.

ബാസ്ബോള്‍ തുടക്കം

ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സടിച്ച് ഇംഗ്ലണ്ടിന് ബാസ്ബോള്‍ ശൈലിയില്‍ മികച്ച തുടക്കം നല്‍കി. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിനെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കടന്നാക്രമിച്ചത്. ബുമ്ര നാലോവറില്‍ 12 റണ്‍സ് വഴങ്ങി. പേസര്‍മാര്‍ക്ക് പിന്തുണയൊന്നും കിട്ടാതിരുന്നതോടെ ഒമ്പതാം ഓവറില്‍ ഇരുവശത്തും സ്പിന്നര്‍മാരെ പന്തെറിയാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിയോഗിച്ചതോടെ കളി മാറി.12-ാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെന്ന നിലിയിലായിരുന്ന ഇംഗ്ലണ്ടിന് അടുത്ത അഞ്ച് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

3 വിക്കറ്റ് നഷ്ടം, സ്പിന്‍ കെണിയിൽ വീഴാതെ റൂട്ടും ബെയര്‍സ്റ്റോയും, ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

35 റണ്‍സെടുത്ത ഡക്കറ്റിനെ അശ്വിന്‍ തന്‍റെ രണ്ടാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ പോപ്പിനെ സ്ലിപ്പില്‍ ജഡേജയുടെ പന്തിൽ രോഹിത് ശര്‍മ കൈയിലൊതുക്കി. പിടിച്ചു നില്‍ക്കുമെന്ന് കരുതിയ ഡക്കറ്റിന് അശ്വിനെതിരെ പുറത്തെടുത്ത അമിതാവേശം വിനയായി. ഫ്രണ്ട് ഫൂട്ടില്‍ ചാടിയിറങ്ങി ഷോട്ട് കളിച്ച ഡക്കറ്റിനെ മിഡോഫില്‍ മുഹമ്മദ് സിറാജ് മനോഹരമായി കൈയിലൊതുക്കി.

ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും ലഞ്ചിനുശേഷം ജോണി ബെയര്‍സ്റ്റോയെ ക്ലീന്‍ ബൗള്‍ഡാക്കി അക്സര്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ജോ റൂട്ടിനെ(29) ബുമ്രയുടെ കൈകളിലെത്തിച്ച് ജഡേജ ഇംഗ്സണ്ടിന്‍റെ നടുവൊടിച്ചു.

ബെന്‍ ഫോക്സിനെ(4) അക്സറും റെഹാന്‍ അഹമ്മദിനെ(13) ബുമ്രയും മടക്കിയതോടെ 155-7ലേക്ക് വീണ ഇംഗ്ലണ്ടിനെ വാലറ്റക്കാരായ ടോം ഹാര്‍ട്‌ലിയെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് നടത്തിയ പോരാട്ടമാണ് 200 കടത്തിയത്. എട്ടാം വിക്കറ്റും വീണതോടെ ജഡേജക്കെതിരെ സ്വീപ്പും റിവേഴ്സ് സ്വീപ്പുമായി തകര്‍ത്തടിച്ച സ്റ്റോക്സ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു.

ഹൈദരാബാദിൽ പൊടിപാറുന്ന വരണ്ട പിച്ച്, ഇന്ത്യക്കും ഇംഗ്ലണ്ടിനും വെല്ലുവിളി; ടോസിലെ ആനുകൂല്യം ഇംഗ്ലണ്ടിന്

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. ഇംഗ്ലണ്ടിനെപ്പോലെ പ്ലേയിംഗ് ഇലവനിൽ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യയും ഇറങ്ങിയത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജക്കുമൊപ്പം അക്സര്‍ പട്ടേലാണ് മൂന്നാം സ്പിന്നറായി ഇന്ത്യൻ ടീമിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍