ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സടിച്ച് ഇംഗ്ലണ്ടിന് ബാസ്ബോള്‍ ശൈലിയില്‍ മികച്ച തുടക്കം നല്‍കി. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിനെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കടന്നാക്രമിച്ചത്.
ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും 18 റണ്‍സുമായി ജോ റൂട്ടും ക്രീസില്‍. 35 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്‍റെയും ഒരു റണ്ണെടുത്ത ഒലി പോപ്പിന്‍റെയും 20 റണ്‍സെടുത്ത സാക്ക് ക്രോളിയുടെയും വിക്കറ്റുകളാണ് ആദ്യ മണിക്കൂറില്‍ തന്നെ ഇംഗ്ലണ്ടിന് നഷ്ടമായത്.
ബാസ്ബോള്‍ തുടക്കം
ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം 55 റണ്‍സടിച്ച് ഇംഗ്ലണ്ടിന് ബാസ്ബോള്‍ ശൈലിയില്‍ മികച്ച തുടക്കം നല്‍കി. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിനെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കടന്നാക്രമിച്ചത്. ബുമ്ര നാലോവറില്‍ 12 റണ്‍സ് വഴങ്ങി. പേസര്‍മാര്‍ക്ക് പിന്തുണയൊന്നും കിട്ടാതിരുന്നതോടെ ഒമ്പതാം ഓവറില്‍ ഇരുവശത്തും സ്പിന്നര്‍മാരെ പന്തെറിയാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിയോഗിച്ചതോടെ കളി മാറി.12-ാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെന്ന നിലിയിലായിരുന്ന ഇംഗ്ലണ്ടിന് അടുത്ത അഞ്ച് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
35 റണ്‍സെടുത്ത ഡക്കറ്റിനെ അശ്വിന്‍ തന്‍റെ രണ്ടാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ പോപ്പിനെ സ്ലിപ്പില്‍ ജഡേജയുടെ പന്തിൽ രോഹിത് ശര്‍മ കൈയിലൊതുക്കി. പിടിച്ചു നില്‍ക്കുമെന്ന് കരുതിയ ഡക്കറ്റിന് അശ്വിനെതിരെ പുറത്തെടുത്ത അമിതാവേശം വിനയായി. ഫ്രണ്ട് ഫൂട്ടില്‍ ചാടിയിറങ്ങി ഷോട്ട് കളിച്ച ഡക്കറ്റിനെ മിഡോഫില്‍ മുഹമ്മദ് സിറാജ് മനോഹരമായി കൈയിലൊതുക്കി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. ഇംഗ്ലണ്ടിനെപ്പോലെ പ്ലേയിംഗ് ഇലവനിൽ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യയും ഇറങ്ങിയത്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജക്കുമൊപ്പം അക്സര്‍ പട്ടേലാണ് മൂന്നാം സ്പിന്നറായി ഇന്ത്യൻ ടീമിലെത്തിയത്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, (സി) ജോണി ബെയർസ്റ്റോ, ബെൻ ഫോക്സ് (WK), ടോം ഹാർട്ട്ലി, റെഹാൻ അഹമ്മദ്, മാർക്ക് വുഡ്, ജാക്ക് ലീച്ച്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശ്രീകർ ഭരത് (w), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
