കരുത്തോടെ റൂട്ട്, ലീഡ്‌സില്‍ നിലതെറ്റി ഇന്ത്യ; ഇംഗ്ലണ്ടിന്റെ ലീഡ് 200 കടന്നു

By Web TeamFirst Published Aug 26, 2021, 8:20 PM IST
Highlights

ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ആവേശത്തില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ ആവേശം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് തല്ലിക്കെടുത്തി. ഏകദിനശൈലിയില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത റൂട്ടിന് മലന്‍ മികച്ച പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് കൂറ്റന്‍ ലീഡുറപ്പിച്ചു.

ലീഡ്സ്: ലീഡ്സ്: ലീഡ്സ്: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വെള്ളംകുടിച്ച ലീഡ്‌സിലെ പിച്ചില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ തോരോട്ടം. ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 78 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെന്ന ശക്തമായ നിലയിലാണ്.

ആദ്യ രണ്ട് ടെസ്റ്റിലെ അതേ ഫോം തുടര്‍ന്ന് 80 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ട് ക്രീസിലുണ്ട്. ചായക്ക് തൊട്ടുമുമ്പ് മുഹമ്മദ് സിറാജിന്റെ പന്തില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി ഡേവിഡ് മലന്‍(70) പുറത്തായി. ഓപ്പണര്‍മാരായ ഹസീബ് ഹമീദിന്റെയും റോറി ബേണ്‍സിന്റെയും വിക്കറ്റുള്‍ ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിനിപ്പോള്‍ 220 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട്.

കരുതലോടെ തുടങ്ങി കരുത്തോടെ ഇംഗ്ലണ്ട്

വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ദമീദും കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 135 റണ്‍സിലെത്തിച്ചു. റോറി ബേണ്‍സിനെ(61) ക്ലീന്‍ ബൗള്‍ഡാക്കിയ മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 153 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് ബേണ്‍സ് 61 റണ്‍സെടുത്തത്.

രണ്ടാം ദിനം തുടക്കത്തില്‍ ഇഷാന്ത് ശര്‍മ നിറം മങ്ങിയപ്പോള്‍ ജസ്പ്രീത് ബുമ്രയും മുഹ്ഹമദ് ഷമിയും മുഹമ്മദ് സിറാജും മികച്ച ലൈനും ലെംഗ്ത്തും കണ്ടെത്തി ഇംഗ്ലണ്ടിനെ വിറപ്പിച്ചു.പേസര്‍മാര്‍ക്കെതിരെ മികച്ച പ്രതിരോധവുമായി ബാറ്റ് ചെയ്ത ഹസീബ് ഹമീദിന് ഒടുവില്‍ രവീന്ദ്ര ജഡേജക്ക് മുമ്പില്‍ പിഴച്ചു. 68 റണ്‍സെടുത്ത ഹമീദിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 159 റണ്‍സിലെത്തിയിരുന്നു.

റൂട്ട് തെറ്റാതെ ഇംഗ്ലണ്ട്

രണ്ട് വിക്കറ്റ് വീഴ്ത്തിയ ആവേശത്തില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ ആവേശം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. തല്ലിക്കെടുത്തി. ഏകദിനശൈലിയില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത റൂട്ടിന് മലന്‍ മികച്ച പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് കൂറ്റന്‍ ലീഡുറപ്പിച്ചു.

ചായക്ക് തൊട്ടു മുമ്പുള്ള ഓവറില്‍ സിറാജിന്റെ പന്തില്‍ മലന്‍ പുറത്തായി. ലെഗ് സ്റ്റംപില്‍ പോയ പന്ത് റിഷഭ് പന്ത് കൈയിലൊതുക്കിയെങ്കിലും പന്തോ ഇന്ത്യന്‍ ഫീല്‍ഡര്‍മാരോ ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല. ക്യാച്ചിനായി റിവ്യു എടുക്കാന്‍ മുഹമ്മദ് സിറാജ് നിര്‍ബന്ധിച്ചതോടെ കോല റിവ്യു എടുത്തപ്പോഴാണ് തീരുമാനം ഇന്ത്യക്ക് അനുകൂലമായത്. മൂന്നാം വിക്കറ്റില്‍ മലന്‍-റൂട്ട് സഖ്യം 139 റണ്‍സടിച്ചു. ഇന്ത്യക്കായി ഷമിയും ജഡേജയും സിറാജും ഒരോ വിക്കറ്റെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!