കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്ററിൽ വഴങ്ങിയ വൻ തോൽവിക്ക് കാരണം ഇന്ത്യൻ ബോളിങ് നിരയുടെ മോശം പ്രകടനമായിരുന്നു. നാല് ഓവറിൽ വിക്കറ്റൊന്നും നേടാതെ 60 റൺസാണ് ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ് വിട്ടുകൊടുത്തത്.
നോട്ടിങ്ഹാം: അയർലൻഡിനെതിരായ പരമ്പര നഷ്ടത്തിന് പിന്നാലെ ഇംഗ്ലണ്ടിനോടും കനത്ത തോൽവി നേരിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് നിർണ്ണായകമായ മൂന്നാം പോരാട്ടത്തിനിറങ്ങുന്നു. അദ്യ മത്സരം മഴ മുടക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയിച്ച ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജാണ് മൂന്നാം ടി20 മത്സരത്തിന് വേദിയാവുന്നത്. പുതിയ നായകൻ ശ്രേയസ് അയ്യരുടെ കീഴിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിൽ അയർലൻഡിനോടേറ്റ 0-2ന്റെ നാണംകെട്ട പരമ്പര തോൽവിയും ഉൾപ്പെടുന്നു. അതിനാൽ തന്നെ പരമ്പരയിൽ ജീവൻ നിലനിർത്താൻ ഇന്ത്യക്ക് നാളെ വിജയം അനിവാര്യമാണ്.
കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്ററിൽ വഴങ്ങിയ വൻ തോൽവിക്ക് കാരണം ഇന്ത്യൻ ബോളിങ് നിരയുടെ മോശം പ്രകടനമായിരുന്നു. നാല് ഓവറിൽ വിക്കറ്റൊന്നും നേടാതെ 60 റൺസാണ് ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ് വിട്ടുകൊടുത്തത്. ഒരു ഓവറിൽ മാത്രം 29 റൺസ് വഴങ്ങിയ ബിഷ്‌ണോയിയുടെ മൂന്ന് നോ-ബോളുകൾ ഇന്ത്യക്ക് വലിയ തിരിച്ചടിയായി. അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർക്കൊപ്പം മൂന്നാമതൊരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ മാഞ്ചസ്റ്ററിലെ പിച്ചിൽ ഇറക്കിയ മാനേജ്‌മെന്റിന്‍റെ തീരുമാനത്തിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് പോലും ഫോമില്ലായ്മ കാരണം ബെഞ്ചിലിരുത്തിയ ബിഷ്‌ണോയിക്ക് നാളത്തെ മത്സരത്തിൽ സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. ട്രെന്‍റ് ബ്രിഡ്ജിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഇന്ത്യ പേസ് നിര ശക്തമാക്കാനാണ് സാധ്യത. ഐപിഎല്ലില്‍ തിളങ്ങിയ യുവരേസര്‍ പ്രിൻസ് യാദവ് ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും.
മത്സരം എപ്പോൾ, കാണാനുള്ള വഴികള്‍
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി20 മത്സരം ചൊവ്വാഴ്ച നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 10:00 മണിക്കാണ് മത്സരത്തിന് ടോസ് വീഴുക. ഇന്ത്യയിൽ മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം ടിവിയില്‍ സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ ലഭ്യമായിരിക്കും. മൊബൈലിലും ഒടിടി പ്ലാറ്റ്‌ഫോമിലും കളി കാണാൻ ആഗ്രഹിക്കുന്നവർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും മത്സരം തത്സമയം കാണാൻ സാധിക്കും.
