
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ നാളെ ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ ഇരു ടീമിലെയും ആരാധകർ കാത്തിരിക്കുന്നത് ടോസിനായാണ്. മത്സര ഫലത്തെ സ്വീധീനിക്കുമെന്നതിനാൽ ടോസ് കിട്ടണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുമ്പോൾ ടോസ് നേടിയ ടീം അഡെലെയ്ഡിൽ ജയിച്ചിട്ടേയില്ലെന്ന ചരിത്രം ആരാധകര്‍ക്ക് ആശങ്കയും സമ്മാനിക്കുന്നു.
വലിയ മൈതാനങ്ങളുള്ള ഓസ്ട്രേലിയയിൽ വശങ്ങളിൽ ചെറിയ ബൗണ്ടറികളുള്ള അഡെലെയ്ഡ് ഓവൽ സിക്സറുകൾ ഏറെ പിറക്കുന്ന മൈതാനമാണ്. ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലിലെ സൂപ്പർ പോരാട്ടത്തിന്‍റെ വേദിയാകുന്ന അഡ്‌ലെയ്ഡിലെ പിച്ചാണ് ഇന്ന് ടീമുകളുടെ ഏറ്റവും വലിയ ആശങ്ക. നാളത്തെ ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് മുമ്പ് ഉപയോഗിച്ച പിച്ചാകും ഉപയോഗിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിംഗ് ദുഷ്കരമാകാനാണ് സാധ്യത. മത്സരം പുരോഗമിക്കുംതോറും വേഗം കുറയുന്ന പിച്ചിന്‍റെ ആനുകൂല്യം സ്പിന്നർമാർക്ക് കിട്ടും. ഓഫ് കട്ടറുകളും സ്ലോ ബോളുകളും എറിയുന്ന പേസ് ബൗളർമാർക്കും ഉപയോഗിച്ച പിച്ച് ഗുണമാകും.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോർ നേടി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനാവും ഇരു ടീമുകളും ശ്രമിക്കുക. എന്നാൽ അഡെലെയ്ഡിലെ ടോസ് ഭാഗ്യത്തിന്‍റെ കാര്യത്തിൽ രസകരമായ ഒരു കണക്ക് കൂടി മുന്നിൽ വയ്ക്കുമ്പോൾ ടോസ് വേണ്ടെന്ന് ആഗ്രഹിക്കുന്ന ആരാധകരും കുറവല്ല. ടോസ് നേടിയ ടീം ഈ വേദിയിൽ ഒരൊറ്റ ടി 20 മത്സരത്തിലും ജയിച്ചിട്ടില്ലെന്നതാണ് കണക്കുകള്‍ പറയുന്നത്.
11 ടി20 മത്സരങ്ങളാണ് അഡെലെയ്ഡിൽ ഇതുവരെ നടന്നത്. ഇതില്‍ പതിനൊന്നിലും ടോസ് നേടിയ ടീം തോറ്റു. ഇംഗ്ലണ്ടിനാകട്ടെ ഈ വർഷം ആദ്യം ബാറ്റ് ചെയ്ത 75% മത്സരങ്ങളിലും ജയിക്കാനായെന്നതും ടോസ് നിർണായകമാക്കുന്നു. അതുകൊണ്ടുതന്നെ ടോസിന് വേണ്ടി ആഗ്രഹിക്കണോ വേണ്ടയോ എന്ന ആശങ്കയിലാണ് ആരാധകർ.
ഈ ലോകകപ്പില്‍ അഡ്‌ലെയ്ഡില്‍ ഇതുവരെ നടന്ന ആറ് മത്സരങ്ങളില്‍ രണ്ട് തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ ജയിച്ചത്. സിംബാബ്‌വെയും നെതര്‍ലന്‍ഡ്സും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 117 റണ്‍സിന് പുറത്തായപ്പോള്‍ നെതര്‍ലന്‍ഡ്സ് 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സൂപ്പര്‍ 12വില്‍ അവസാനം നടന്ന ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 127 റണ്‍സടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ഈ രണ്ട് ജയങ്ങള്‍ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളുടേതായി ഉള്ളത്.ഇന്ത്യ-ബംഗ്ലാദേശ് മത്സരവും അഡ്‌ലെയ്ഡില്‍ തന്നെയാണ് നടന്നത്. മഴ തടസപ്പെടുത്തിയ ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 റണ്‍സിന് ജയിച്ചു. അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 185 റണ്‍സാണ് ലോകകപ്പില്‍ ഈ ഗ്രൗണ്ടില ഉയര്‍ന്ന സ്കോര്‍. ബംഗ്ലാദേശിനെതിരെ ഇന്ത്യ 184 റണ്‍സടിച്ചിരുന്നു. പകല്‍ മത്സരങ്ങളില്‍ മാത്രമാണ് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍തൂക്കമുള്ളത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം പകല്‍-രാത്രി മത്സരമാണ്. അഡ്‌ലെയ്ഡില്‍ ഇതുവരെ നടന്ന 11 ടി20 മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!