
ബെൽഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 183 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് തുടക്കത്തിലെ തകര്‍ന്നടിഞ്ഞെങ്കിലും ക്യാപ്റ്റൻ ലോര്‍ക്കാൻ ടക്കറുടെ അര്‍ധസെഞ്ചുറിയുടെയും ഗാരെത് ഡെലാനിയുടെ ബാറ്റിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. 36 പന്തില്‍ 50 റണ്‍സെടുത്ത ടക്കറാണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ഡെലാനി 32 പന്തില്‍ 49 റണ്‍സെടുത്തു. ഇന്ത്യക്കായി ഹര്‍ഷിത് റാണ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ അയര്‍ലന്‍ഡിന് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി അയര്‍ലന്‍ഡ് 36-3ലേക്ക് വീണു. രണ്ടാം ഓവറില്‍ റോസ് അഡയറിനെ(12) വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണിന്‍റെ കൈകളിലെത്തിച്ച ഹര്‍ഷിത് റാണയാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അടുത്ത ഓവറില്‍ ഹാരി ടെക്ടറിനെ(0) അര്‍ഷ്ദീപ് സിംഗ് സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു. നാലാം ഓവറില്‍ ടിം ടെക്ടറിനെയും(17) ഹര്‍ഷിത് വീഴ്ത്തിയതോടെ അയര്‍ലന്‍ഡിന്‍റെ തുടക്കം പാളി. ബെഞ്ചമിന്‍ ക്ലിറ്റ്സും ലോര്‍കാന്‍ ടക്കറും ചേര്‍ന്ന് അയര്‍ലന്‍ഡിനെ 50 കടത്തിയെങ്കിലും ക്ലിറ്റ്സിനെ(11) പ്രസിദ്ധ് കൃഷ്ണ മടക്കി.
പിന്നീട് ഡെലാനിയും ടെക്ടറും ചേര്‍ന്ന 64 റണ്‍സ് കൂട്ടുകെട്ടാണ് അയര്‍ലന്‍ഡിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ടെക്ടര്‍ മടങ്ങിയശേഷം ഡെലാനിയും ഡോക്റെലും(19) ചേര്‍ന്ന് 49 റണ്‍സ് കൂട്ടുകെട്ടിലൂടെ അയര്‍ലന്‍ഡിനെ 17 ഓവറില്‍ 164-5 എന്ന ശക്തമായ നിലയിലെത്തിച്ചെങ്കിലും ഡോക്‌റെലിനെ മടക്കിയ അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചതോടെ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ അയര്‍ലന്‍ഡ് 182 റണ്‍സിലൊതുങ്ങി. നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!