ഹിറ്റ്‌മാനെ നഷ്‌ടമായിട്ടും പതറാതെ; അടിക്ക് തിരിച്ചടിയുമായി ഇന്ത്യ മുന്നോട്ട്

By Web TeamFirst Published Jan 24, 2020, 2:49 PM IST
Highlights

ഓക്‌ലന്‍ഡില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സെടുത്തു

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 77 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ വിരാട് കോലിയും(20 പന്തില്‍ 32) കെ എല്‍ രാഹുലുമാണ്(16 പന്തില്‍ 33) ക്രീസില്‍. ആറ് പന്തില്‍ ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സാന്‍റ്‌നറുടെ പന്തില്‍ ടെയ്‌ലര്‍ പിടിച്ചാണ് ഹിറ്റ്‌മാന്‍ പുറത്തായത്. 

മണ്‍റോ- ഗപ്‌ടില്‍; അടിവാങ്ങി ഇന്ത്യന്‍ ബൗളര്‍മാര്‍

ഓക്‌ലന്‍ഡില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനായി മണ്‍റോയും വില്യംസണും ടെയ്‌ലറും അര്‍ധ സെഞ്ചുറി നേടി. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപറത്തിയാണ് കോളിന്‍ മണ്‍റോയും മാര്‍ട്ടിന്‍ ഗപ്‌ടിലും തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ 80 റണ്‍സ് പിറന്നു. മാര്‍ട്ടിന്‍ ഗപ്‌ടിലാണ് ആദ്യം പുറത്തായി. 19 പന്തില്‍ 30 റണ്‍സെടുത്ത ഗപ്റ്റിലിനെ ശിവം ദുബേ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. 

അര്‍ധ സെഞ്ചുറി വീറുമായി മണ്‍റോ

കൂട്ടിന് കെയ്‌ന്‍ വില്യംസണ്‍ എത്തിയതോടെ മണ്‍റോ അര്‍ധ സെഞ്ചുറി തികച്ചു. 12-ാം ഓവറില്‍ താക്കൂര്‍ പുറത്താക്കുമ്പോള്‍ 42 പന്തില്‍ 59 റണ്‍സ് നേടിയിരുന്നു മണ്‍റോ. നാലാമനായെത്തിയ ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഹോമിന് രണ്ട് പന്തിന്‍റെ ആയുസേ ഇന്ത്യ നല്‍കിയുള്ളൂ. ജഡേജയുടെ പന്തില്‍ ദുബെ ഗ്രാന്‍ഹോമിനെ പിടികൂടി. എന്നാല്‍ വില്യംസണ്‍-ടെയ്‌ലര്‍ സഖ്യം അവസാന ഓവറുകളില്‍ മാലപ്പടക്കത്തിന് തിരികൊളുത്തി. 

ടെയ്‌ലര്‍- വില്യംസണ്‍; വാലറ്റത്തും ചൂടന്‍ അടി

വെറും 25 പന്തില്‍ നിന്ന് വില്യംസണ്‍ 50 തികച്ചു. പക്ഷേ, തൊട്ടടുത്ത പന്തില്‍ വില്യംസണെയും(26 പന്തില്‍ 51) അടുത്ത ഓവറില്‍ സീഫെര്‍ട്ടിനെയും(1) മടക്കി ഇന്ത്യ തിരിച്ചടിച്ചു. ചാഹലിനും ബുമ്രക്കുമായിരുന്നു വിക്കറ്റ്. എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച ടെയ്‌ലര്‍ ന്യൂസിലന്‍ഡിനെ 200 കടത്തി. ടെയ്‌ലര്‍ 27 പന്തില്‍ 54 റണ്‍സും സാന്‍റ്‌നര്‍ രണ്ട് പന്തില്‍ 2 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നിന്നായിരുന്നു ടെയ്‌ലറുടെ ഫിഫ്റ്റിയും.  

click me!