IND vs NZ |ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 ഇന്ന്; പരമ്പര കീശയിലാക്കാന്‍ രോഹിത് ശര്‍മ്മയും കൂട്ടരും

By Web TeamFirst Published Nov 19, 2021, 7:55 AM IST
Highlights

ന്യൂസിലൻഡിനെതിരെ മൂന്നാം മത്സരത്തിലേക്ക് പോകാതെ പരമ്പര സ്വന്തമാക്കുകയാണ് രോഹിത് ശർമ്മയുടെയും രാഹുൽ ദ്രാവിഡിന്‍റേയും ലക്ഷ്യം

റാഞ്ചി: ന്യൂസിലൻഡിനെതിരായ(IND vs NZ) ടി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ(Team India) ഇന്നിറങ്ങുന്നു. രണ്ടാം ടി20(India vs New Zealand 2nd T20I) റാഞ്ചിയിൽ(JSCA International Stadium Complex Ranchi) വൈകിട്ട് ഏഴിന് തുടങ്ങും. ആദ്യ ടി20യിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് ടീം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ കിവീസിന്(New Zealand Cricket Team) ജയം അനിവാര്യമാണ്. 

സമീപകാല ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ കടമ്പയായ ന്യൂസിലൻഡിനെതിരെ മൂന്നാം മത്സരത്തിലേക്ക് പോകാതെ പരമ്പര സ്വന്തമാക്കുകയാണ് രോഹിത് ശർമ്മയുടെയും രാഹുൽ ദ്രാവിഡിന്‍റേയും ലക്ഷ്യം. മധ്യനിര ബാറ്റർമാരിൽനിന്ന് കൂടുതൽ ഉത്തരവാദിത്തം ഇന്ത്യ പ്രതീക്ഷിക്കുന്നു. ജയ്‌പൂരിൽ ജയിച്ച ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. അക്‌സർ പട്ടേലിന് പകരം യുസ്‍വേന്ദ്ര ചഹൽ പരിഗണനയിലുണ്ട്. 

നിർണായക മത്സരമായതിനാൽ കിവീസ് ജയിംസ് നീഷത്തേയും ഇഷ് സോധിയെയും ടീമിലുൾപ്പെടുത്തും. 13 കളിയിൽ ഇന്ത്യക്കെതിരെ 19 വിക്കറ്റ് വീഴ്ത്തിയ സ്‌പിന്നറാണ് സോധി. മഞ്ഞുവീഴ്‌ചയുളള റാഞ്ചിയിൽ ടോസ് നി‌ർണായകമാവും. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് ജയസാധ്യത കൂടുതൽ. 11 റൺസ് കൂടി നേടിയാൽ മാ‍ർട്ടിൻ ഗപ്റ്റിൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസെടുത്ത വിരാട് കോലിയെ മറികടക്കും എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു. 3227 റൺസാണ് ഒന്നാം സ്ഥാനത്തുള്ള കോലിയുടെ പേരിനൊപ്പമുള്ളത്. 

ജയ്‌പൂരിലെ ജയം 

ജയ്‌പൂരിലെ ആദ്യ ടി20യില്‍ കിവീസിന്‍റെ 164 റൺസ് രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്(40 പന്തില്‍ 62), നായകന്‍ രോഹിത് ശര്‍മ്മ(36 പന്തില്‍ 48) എന്നിവരുടെ ഇന്നിംഗ്‌സിനൊപ്പം റിഷഭ് പന്തിന്‍റെ ഫിനിഷിംഗാണ്(17 പന്തില്‍ 17*) ഇന്ത്യക്ക് ജയമൊരുക്കിയത്. കെ എല്‍ രാഹുല്‍ 15നും ശ്രേയസ് അയ്യര്‍ അഞ്ചിനും വെങ്കടേഷ് അയ്യര്‍ നാലിനും പുറത്തായി. 

ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റിന് 164 റണ്‍സെടുത്തു. 42 പന്തില്‍ 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും 50 പന്തില്‍ 63 റണ്‍സെടുത്ത ചാപ്‌മാനുമാണ് കിവികളെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും രവിചന്ദ്ര അശ്വിനും രണ്ട് വീതവും ദീപക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും വീഴ്‌ത്തി. സൂര്യകുമാര്‍ യാദവായിരുന്നു കളിയിലെ താരം. 

IND v NZ|അയാള്‍ എന്‍റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല, ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഇന്‍സമാം

click me!