ജയിച്ചെങ്കിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് തന്‍റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. റിഷഭ് പന്തില്‍ എനിക്കേറെ പ്രതീക്ഷയുണ്ടായിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രകടനം കണക്കിലെടുത്താല്‍.

റാഞ്ചി: ടി20 പരമ്പരയിലെ(IND v NZ) രണ്ടാം മത്സരത്തില്‍ ഇന്ത്യ വെള്ളിയാഴ്ച ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുകയാണ്. ആദ്യ മത്സരത്തിലെ ആവേശജയത്തോടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയ ഇന്ത്യ പരമ്പര സ്വന്തമാക്കാനാണ് നാളെ എം എസ് ധോണിയുടെ നാട്ടിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍(Rohit Sharma-KL Rahul) സഖ്യം തകര്‍പ്പന്‍ തുടക്കം നല്‍കുകയും സൂര്യകുമാര്‍ യാദവ് (Suryakumar Yadav) വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടുകയും ചെയ്തിട്ടും ഇന്ത്യ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു.

റിഷഭ് പന്തും(Rishabh Pant) ശ്രേയസ് അയ്യരും(Shreyas Iyer) പന്ത് മിഡില്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയതോടെ നാലോവറില്‍ 23 റണ്‍സ് ജയത്തിലേക്ക് മതിയായിരുന്ന ഇന്ത്യ അവസാന ഓവറില്‍ 10 റണ്‍സ് വേണമെന്ന സമ്മര്‍ദ്ദത്തിലായി. അവസാന ഓവറില്‍ വെങ്കടേഷ് അയ്യരുടെ യും റിഷഭ് പന്തിന്‍റെയും ബൗണ്ടറികളാണ് രണ്ട് പന്തേ ശേഷിക്കെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടാലും വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ കഴിവുളള ധോണിയെപ്പോലെയാണ് ഞാന്‍ പന്തിനെയും കരുതിയിരുന്നത്. എന്നാല്‍ ലോകകപ്പ് മുതല്‍ അദ്ദേഹം എന്‍റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിട്ടില്ല. സമ്മര്‍ദ്ദങ്ങളില്‍ പതറാതിരിക്കുക എന്നതായിരുന്നു റിഷഭ് പന്തിന്‍റെ ഏറ്റവും വലിയ പ്ലസ് പോയന്‍റ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയുള്ള പന്തിനെയല്ല കാണുന്നത്. ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്ക് അനായാസം തകര്‍ത്തടിക്കാനാവുന്നില്ല. എന്നാല്‍ ഇത് താല്‍ക്കാലികമാണെന്നും പഴയ പന്തിനെ അധികം വൈകാതെ കാണാനാകുമെന്നും ഇന്‍സമാം തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

പന്തിനെ കാണുമ്പോള്‍ അയാള്‍ സമ്മര്‍ദ്ദത്തിലാണെന്ന് തോന്നി. മുമ്പും അയാള്‍ സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. പക്ഷെ അതെല്ലാം അടിച്ചകറ്റാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നലെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലും അയാള്‍ എന്‍റെ പ്രതീക്ഷ കാത്തില്ല. 17 പന്തില്‍ 17 റണ്‍സാണ് പന്ത് നേടിയത്. ഇതൊക്കെയാണെങ്കിലും അയാളുടെ കളി കാണാന്‍ തന്നെ രസമാണ്. ഞാനൊരു സംഭവമാണെന്ന് സ്വയം തിരിച്ചറിഞ്ഞ് കളി മെച്ചപ്പെടുത്തുകയാണ് പന്ത് ഇപ്പോള്‍ ചെയ്യേണ്ടതെന്നും ഇന്‍സി പറഞ്ഞു.