ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്ന് ടെസ്റ്റ് ബാറ്റർമാരെ ആർ അശ്വിൻ തിരഞ്ഞെടുത്തു. എന്നാൽ, ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സുനിൽ ഗവാസ്‌കറെ അദ്ദേഹം തന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

ചെന്നൈ: സുനില്‍ ഗാവസ്‌കര്‍ മുതല്‍ വീരേന്ദര്‍ സേവാഗ് വരെ, തനതായ ബാറ്റിംഗ് ശൈലിയിലൂടെ ഇന്ത്യന്‍ ടീമിനായി ടെസ്റ്റ് ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത നിരവധി താരങ്ങളുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്ന് ടെസ്റ്റ് ബാറ്റര്‍മാരെ തിരഞ്ഞെടുക്കുക എന്നത് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ സംബന്ധിച്ചിടത്തോളം കടുത്ത തീരുമാനമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, ഇന്ത്യയ്ക്കായി കളിച്ച മികച്ച 5 ടെസ്റ്റ് ബാറ്റര്‍മാരെ തിരഞ്ഞെടുത്ത അശ്വിന്‍, പിന്നീട് അതില്‍ നിന്ന് മികച്ച മൂന്ന് പേരെ ചുരുക്കി കാട്ടുകയായിരുന്നു.

എന്നാല്‍ ആശ്ചര്യകരമെന്നു പറയട്ടെ, സുനില്‍ ഗാവസ്‌കറിന് ടോപ് മൂന്നില്‍ ഇടംനേടാന്‍ സാധിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും നമ്പര്‍ 1 ബാറ്ററായി ആരാധകര്‍ കാണുന്ന സുനില്‍ ഗാവസ്‌കറെ അശ്വിന്‍ ഒഴിവാക്കിയത് സോഷ്യല്‍ മീഡിയയില്‍ ചില ആരാധകരുടെ അതൃപ്തിക്ക് കാരണമായി. തന്റെ ഈ തിരഞ്ഞെടുപ്പ് ചിലര്‍ക്ക് അംഗീകരിക്കാന്‍ പ്രയാസമായിരിക്കുമെന്ന് അശ്വിന്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട ആദ്യ ക്രിക്കറ്റ് താരമാണ് ഗവാസ്‌കര്‍.

125 ടെസ്റ്റ് മത്സരങ്ങളുടെ കരിയറില്‍ ഓപ്പണറായി ഇറങ്ങിയ ഗാവസ്‌കര്‍, 51.12 ശരാശരിയില്‍ 10,122 റണ്‍സ് നേടിയിട്ടുണ്ട്. ഭയപ്പെടുത്തുന്ന വെസ്റ്റ് ഇന്‍ഡീസ് പേസ് ആക്രമണത്തിനെതിരെ നേടിയ 13 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 34 സെഞ്ച്വറികളും 45 അര്‍ദ്ധശതടങ്ങളും സ്വന്തം പേരിലുള്ള അദ്ദേഹം, ഏകദേശം രണ്ട് പതിറ്റാണ്ടോളം ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ ലോക റെക്കോര്‍ഡ് കൈവശം വെച്ചിരുന്നു. പുറത്താകാതെ നേടിയ 236 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത്രയൊക്കെയാണെങ്കിലും അശ്വിന്റെ ടോപ് 3 ലിസ്റ്റില്‍ ഗാവസ്‌കറിന് ഇടം ലഭിച്ചില്ല.

ടെസ്റ്റ് ഫോര്‍മാറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ തന്റെ പേരിലുള്ള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയിലുള്ള ഒരാള്‍. 200-ലധികം ടെസ്റ്റുകള്‍ നീണ്ട കരിയറില്‍ 53.78 ശരാശരിയില്‍ 15,921 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ 51 സെഞ്ച്വറികളും 68 അര്‍ദ്ധശതടങ്ങളും ഉള്‍പ്പെടുന്നു. രാഹുല്‍ ദ്രാവിഡും അശ്വിന്റെ ടോപ് ത്രീയിലുണ്ട്. 164 ടെസ്റ്റുകളില്‍ നിന്ന് 52.31 ശരാശരിയില്‍ 13,288 റണ്‍സ് നേടിയിട്ടുണ്ട്. െ

ടസ്റ്റില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ടതിന്റെയും (31,258) ക്രീസില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചതിന്റെയും (44,152 മിനിറ്റ്) ലോക റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ വിദേശ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുള്ള അദ്ദേഹം 36 സെഞ്ച്വറികളും നേടിയിട്ടുണ്ട്. വിരാട് കോലിയാണ് പട്ടികയിലെ മൂന്നാമന്‍. 123 ടെസ്റ്റുകളില്‍ നിന്ന് 46.85 ശരാശരിയില്‍ 9,230 റണ്‍സാണ് കോലി നേടിയത്.

YouTube video player