
മുംബൈ: ഇന്ത്യക്കെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച. 28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. ഏഴ് റണ്‍സുമായി അജാസ് പട്ടേലാണ് ക്രീസില്‍. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 143 റണ്‍സിന്‍റെ ലീഡുണ്ട്. നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്ത ആര്‍ അശ്വിനും ചേര്‍ന്നാണ് രണ്ടാം ഇന്നിംഗ്സില്‍ കിവീസിനെ കറക്കിയിട്ടത്. ആദ്യ ദിനം 14 വിക്കറ്റുകള്‍ വീണ വാംഖഡെയില്‍ രണ്ടാം ദിനം 15 വിക്കറ്റുകള്‍ നിലംപൊത്തി. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 150ന് മുകളിലുള്ള ഏത് വിജയലക്ഷ്യവും ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാവുമെന്നാണ് കരുതുന്നത്.
28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ദിനം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കിവീസിന് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ടോം ലാഥമിനെ നഷ്ടമായി. ഒരു റണ്ണെടുത്ത ലാഥമിനെ ആകാശ് ദീപാണ് ക്ലീന്‍ ബൗള്‍ഡാക്കിയത്. രണ്ടാം വിക്കറ്റില്‍ വില്‍ യങും കോണ്‍വെയും ചേര്‍ന്ന് ഇന്ത്യക്ക ഭീഷണിയാവുന്നതിനിടെ കോണ്‍വെയെ(22) മടക്കിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ രക്ഷക്കെത്തി. പിന്നാലെ അമിതാവേശം കാട്ടിയ രചിന്‍ രവീന്ദ്രയെ(4) അശ്വിന്‍റെ പന്തില്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറാത്തികയതോടെ കിവീസ് 44-3ലേക്ക് വീണു. എന്നാല്‍ വില്‍ യങും ഡാരില്‍ മിച്ചലും പൊരുതിയതോടെ ഇന്ത്യ വീണ്ടും ആശങ്കയിലായി. ഇരുവരും ചേര്‍ന്ന് കളി ഇന്ത്യയുടെ കൈയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ജഡേജയുടെ പന്തില്‍ മിച്ചലിനെ(21) അശ്വിന്‍ ഓടിപ്പിടിച്ചത്.
പ്രതിഫലമോ ക്യാപ്റ്റൻസിയോ അല്ല, റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റൽസ് വിടാനുള്ള യഥാർത്ഥ കാരണം പുറത്ത്
ടോം ബ്ലണ്ടല്‍(4) വന്നപോലെ പോയങ്കിലും ഗ്ലെന്‍ ഫിലിപ്സ് കണ്ണും പൂട്ടി അടിച്ച് കിവീസിന്‍റെ ലീഡ് 100 കടത്തി. 14 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തി 26 റണ്‍സെടുത്ത ഫിലിപ്സിനെ അശ്വിന്‍ മനോഹരമായൊരു കാരം ബോളിലൂടെ മടക്കി. അര്‍ധസെഞ്ചുറിയുമായി പൊരുതിയ വില്‍ യങിനെ(51)യും അശ്വിന്‍ തന്നെ മടക്കി. ഇഷ് സോധിയെ(8)യും രണ്ടാം ദിനത്തിലെ അവസാന ഓവറില്‍ മാറ്റ് ഹെന്‍റിയെയും(10) വീഴ്ത്തിയ ജഡേജ കിവീസിനെ പിടിച്ചു നിര്‍ത്തി. മൂന്നാം ദിനം എത്രയും വേഗം കിവീസിന്‍റെ അവസാന വിക്കറ്റും വീഴ്ത്താനാവു ഇന്ത്യയുടെ ശ്രമം. നേരത്തെ നാലിന് 86 എന്ന നിലയിൽ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ 263ന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ഇന്ത്യയെ തകര്‍ത്തത്. ശുഭ്മാന്‍ ഗില്‍ (90), റിഷഭ് പന്ത് (60), വാഷിംഗ്ടണ്‍ സുന്ദര്‍ (38*) എന്നിവർ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. രവീന്ദ്ര ജഡേജ (14), സര്‍ഫറാസ് ഖാന്‍ (0), അശ്വിന്‍(5) എന്നിവര്‍ നിരാശപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!