
മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് വിജയത്തിലേക്ക് 55 റണ്‍സ് കൂടി വേണം. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 53 റണ്‍സോടെ റിഷഭ് പന്തും ആറ് റണ്ണുമായി വാഷിംഗ്ടണ്‍ സുന്ദറും ക്രീസില്‍. 29-5 എന്ന നിലില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യക്ക് ആദ്യം രവീന്ദ്ര ജഡേജയെയും പിന്നീട് വാഷിംഗ്ടണ്‍ സുന്ദറിനെയും കൂട്ടുപിടിച്ച് റിഷഭ് പന്ത് വിജയപ്രതീക്ഷ നല്‍കുകയായിരുന്നു.
ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാരെല്ലാം സ്പിന്നിന് മുന്നില്‍ മുട്ടുമടക്കിയ പിച്ചില്‍ 48 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് റിഷഭ് പന്ത് അര്‍ധസെഞ്ചുറിയിലെത്തിയത്. നാലു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യക്ക് ഇനി ജയിക്കാന്‍ വേണ്ടത് 55 റണ്‍സാണ്. അശ്വിന്‍ മാത്രമാണ് ഇനി ബാറ്റിംഗ് നിരയില്‍ പ്രതീക്ഷവെക്കാവുന്ന ഏക ബാറ്റര്‍. അതുകൊണ്ട് തന്നെ പന്ത്-സുന്ദര്‍ സഖ്യത്തിലാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകളത്രയും.
ടെസ്റ്റ് കരിയറില്‍ മുമ്പൊരിക്കലുമില്ല, മുംബൈ ടെസ്റ്റില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി വിരാട് കോലി
147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് അദ്യം നഷ്ടമായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ട രോഹിത് ബൗണ്ടറിയടിച്ച തുടങ്ങിയെങ്കിലും മൂന്നാം ഓവറിലെ അവസാന പന്തില്‍ മാറ്റ് ഹെന്‍റിയെ പുള്‍ ചെയ്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ അടിതെറ്റി ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്‍കി മടങ്ങി. 11 പന്തില്‍ 11 റണ്‍സായിരുന്നു രോഹിത്തിന്‍റെ നേട്ടം. പിന്നാലെ അജാസ് പട്ടേലിന്‍റെ പന്തിന്‍റെ ഗതിയറിയാതെ ലീവ് ചെയ്ത ശുഭ്മാന്‍ ഗില്‍(1) ക്ലീന്‍ ബൗള്‍ഡായി. വിരാട് കോലി(1) ഏഴ് പന്ത് നേരിട്ടെങ്കിലും അജാസ് പട്ടേലിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന്‍റെ കൈകളിലെത്തി.
പിന്നാലെ യശസ്വി ജയ്സ്വാളിനെ(5) ഗ്ലെന്‍ ഫിലിപ്സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ ഇന്നിംഗ്സില്‍ ഡക്കായ സര്‍ഫറാസ് ഖാനെ(1) അജാസ് പട്ടേല്‍ രചിന്‍ രവീന്ദ്രയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 29-5ലേക്ക് കൂപ്പുകുത്തി. സിക്സ് അടിച്ച് തുടങ്ങിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയില്‍ കിവീസ് സ്പിന്നര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട ഏക ബാറ്റര്‍. ആദ്യം ജഡേജക്കൊപ്പം 42 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റിയ പന്ത് പിന്നീട് സുന്ദറിനൊപ്പം 21 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. ജഡേജ ആറ് റണ്‍സ് എടുത്ത് മടങ്ങിയെങ്കിലും റിഷഭ് പന്തിനൊപ്പം നിര്‍ണായക കൂട്ടുകെട്ടില്‍ പങ്കാളിയായി. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ നാലു വിക്കറ്റെടുത്തു.
നേരത്തെ 171/9 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടായി. മൂന്നാം ദിനം മൂന്നാം ഓവറില്‍ തന്നെ അജാസ് പട്ടേലിനെ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജയാണ് കിവീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!