
ഓക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിരാട് കോലിയെ പുറത്താക്കിയതിലൂടെ ന്യൂസിലന്‍ഡ് ബൗളര്‍ ടിം സൗത്തി സ്വന്തമാക്കിയത് അപൂര്‍വനേട്ടം. രാജ്യാന്തര ക്രിക്കറ്റില്‍ കോലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളറെന്ന നേട്ടമാണ് സൗത്തി സ്വന്തമാക്കിയത്. ഒമ്പത് തവണയാണ് സൗത്തിക്ക് മുമ്പില്‍ കോലി മുട്ടുമടക്കിയത്.
ഏകദിനത്തില്‍ ആറാം തവണ കോലിയെ വീഴ്ത്തിയിട്ടുള്ള സൗത്തി മറ്റ് രണ്ട് ഫോര്‍മാറ്റുകളില്‍ മൂന്ന് തവണയും കോലിയെ പുറത്താക്കിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലുമായി എട്ട് തവണ വീതം കോലിയെ വീഴ്ത്തിയിട്ടുള്ള ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സന്റെയും ഗ്രെയിം സ്വാനിന്റെയും റെക്കോര്‍ഡാണ് സൗത്തി ഇന്ന് മറികടന്നത്. ഒപ്പം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ കോലിയെ പുറത്താക്കിയ ബൗളറെന്ന രവി രാം പോളിന്റെ നേട്ടത്തിനൊപ്പമെത്താനും സൗത്തിക്കായി.
മൂന്ന് ഫോര്‍മാറ്റിലുമായി മോണി മോര്‍ക്കലും നേഥന്‍ ലിയോണും ആദം സാംപയും രവി രാംപോളും കോലിയെ ഏഴ് തവണ വീതം പുറത്താക്കിയവരാണ്. തിസാര പെരേരയും ആദം സാംപയും ഏകദിനത്തില്‍ കോലിയെ അഞ്ച് തവണ വീതം പുറത്താക്കിയിട്ടുണ്ട്. ജേസണ്‍ ഹോള്‍ഡര്‍, സുരജ് രണ്‍ദീവ്, സ്വാന്‍, ജേ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ ഏകദിനത്തില്‍ കോലിയെ നാല് തവണ വീതം പുറത്താത്തിയിട്ടുണ്ട്.
കോലിയുടെ നേതൃത്വത്തില്‍ 2008ല്‍ ഇന്ത്യ ചാമ്പ്യന്‍മാരായ അണ്ടര്‍ 19 ലോകകപ്പ് മുതല്‍ പരസ്പരം കളിക്കുന്നവരാണ് കോലിയും സൗത്തിയും. ഇന്ത്യക്കെതിരെ അന്ന് കളിച്ച ന്യൂസിലന്‍ഡ് ടീമില്‍ സൗത്തിയും വില്യംസണും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!