
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യ,ശ്രീലങ്ക ടീമുകൾ തിരുവനന്തപുരത്തെത്തി. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിനു ശേഷം എയര്‍ വിസ്താരയുടെ പ്രത്യേക വിമാനത്തില്‍ 13ന് വൈകിട്ട് നാലുമണിയോടെയാണ് ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇന്ത്യൻ ടീമാണ് ആദ്യം വിമാനമിറങ്ങിയത്. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ രാജീവിന്‍റെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ടീമുകളെ സ്വീകരിച്ചു. സ്വീകരണത്തിനുശേഷം ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്തിലേക്കും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ താജ് വിവാന്തയിലേക്കും പോയി
ഇരു ടീമുകളും നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണിമുതല്‍ നാലുമണിവരെ ശ്രീലങ്കന്‍ ടീമും അഞ്ചു മണിമുതല്‍ എട്ടുമണിവരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. രാവിലെ 11.30 മുതല്‍ കാണികള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കും. ജയിച്ചാൽ ഏകദിന പരന്പര ഇന്ത്യക്ക് തൂത്തുവാരാം.
പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇല്ലാതെയാണ് ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടാം ഏകദിനത്തിനുശേഷം ദ്രാവിഡ് കൊല്‍ക്കത്തയില്‍ നിന്ന് നേരെ ബെംഗലൂരുവിലേക്ക് പോയിരുന്നു. ഞായറാഴ്ച നടക്കുന്ന മൂന്നാം മത്സരത്തിന് മുമ്പ് ദ്രാവിഡ് ടീമിനൊപ്പം ചേരുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.
ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍
പേടിഎം ഇന്‍സൈഡറില്‍ നിന്നും ഓണ്‍ലൈനായി മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ലഭ്യമാകും. അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടിയറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് നിരക്ക്. മൂന്ന് വിഭാഗത്തിലും (18% ജിഎസ്ടി, 12% എന്‍റര്‍ടൈയിന്‍മെന്‍റ് ടാക്‌സ് എന്നിവ ബാധകമാണ്. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയാണ് വാങ്ങേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ലെറ്റര്‍ ഹെഡില്‍ ടിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ പേരും ഐഡി നമ്പറും അടക്കം ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!