ലോകകപ്പ് മത്സരത്തിന് മുമ്പ് ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിൽ ഹസ്തദാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, 24 മണിക്കൂർ കാത്തിരിക്കൂ, എല്ലാം അപ്പോൾ കാണാം എന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ മറുപടി.

മുംബൈ: കൊളംബോയിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടത്തിന് തൊട്ടുമുമ്പ് ഹസ്തദാന വിവാദത്തിൽ ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. പാക് താരങ്ങൾക്ക് ഹസ്തദാനം നൽകേണ്ടതില്ലെന്ന ഇന്ത്യൻ ടീമിന്‍റെ നിലപാട് 'അസംബന്ധ'മാണെന്നും ഇത് ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഹസ്തദാനം നൽകില്ലെന്ന ഈ നിലപാട് ഇന്ത്യ തുടങ്ങിവെച്ച വളരെ മോശമായ ഒരുകാര്യമാണ്. നമ്മുടേത് പോലുള്ള ഒരു രാജ്യത്തിന് ഇത് ഒട്ടും യോജിച്ചതല്ല. ഒന്നുകിൽ കായികമത്സരത്തിന്‍റെ എല്ലാ മര്യാദകളും പാലിച്ച് കളിക്കുക, അല്ലെങ്കിൽ കളിക്കാതിരിക്കുക എന്നായിരുന്നു മഞ്ജരേക്കറുടെ പോസ്റ്റ്. മത്സരത്തിന് മുന്നോടിയായി ടോസ് വേളയിൽ ക്യാപ്റ്റൻമാർ തമ്മിൽ കൈകൊടുക്കുന്ന പതിവ് രീതി സൂര്യകുമാർ യാദവ് ഒഴിവാക്കുമെന്ന റിപ്പോർട്ടുകളോടാണ് മഞ്ജരേക്കർ പ്രതികരിച്ചത്.

Scroll to load tweet…

കഴിഞ്ഞ വർഷം നടന്ന പഹൽഗാം ഭീകരാക്രമണത്തിന്‍റെയും തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ന്റെയും പശ്ചാത്തലത്തിൽ 2025 ഏഷ്യാ കപ്പ് മുതലാണ് ഇന്ത്യൻ ടീം പാകിസ്ഥാനുമായി ഹസ്തദാനം ഒഴിവാക്കിയത്. ദേശീയ വികാരവും സൈനികരോടുള്ള ഐക്യദാർഢ്യവും മുൻനിർത്തിയായിരുന്നു ഈ തീരുമാനം. സീനിയർ ടീമിന് പുറമെ എ ടീമും വനിതാ ടീമും ഇതേ പാത പിന്തുടർന്നിരുന്നു.

ലോകകപ്പ് മത്സരത്തിന് മുമ്പ് ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിൽ ഹസ്തദാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, 24 മണിക്കൂർ കാത്തിരിക്കൂ, എല്ലാം അപ്പോൾ കാണാം എന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ മറുപടി. അതേസമയം, കളി കായിക മര്യാദയോടെ കളിക്കണമെന്നും ഇന്ത്യ കൈനീട്ടിയാൽ താൻ ഹസ്തദാനം നൽകാൻ തയ്യാറാണെന്നും പാക് ക്യാപ്റ്റൻ സൽമാൻ ആഗ വ്യക്തമാക്കിയിരുന്നു.

മഞ്ജരേക്കറുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരു വിഭാഗം ആരാധകർ സ്പോർട്സ്മാൻ സ്പിരിറ്റിനെ പിന്തുണച്ച് മഞ്ജരേക്കറോട് യോജിക്കുമ്പോൾ, ഭൂരിഭാഗം ഇന്ത്യൻ ആരാധകരും ദേശീയ വികാരം ഉയർത്തിപ്പിടിക്കുന്ന ടീമിന്‍റെ നിലപാടിനെയാണ് പിന്തുണയ്ക്കുന്നത്. ഇന്ന് രാത്രി കൊളംബോയിൽ ടോസ് നടക്കുമ്പോൾ സൂര്യകുമാറും സൽമാൻ ആഗയും കൈകൊടുക്കുമോ അതോ പഴയ നിലപാട് തുടരുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക