സ്പിന്‍ കെണിയില്‍ ഇന്ത്യ വീണു; ടി20 പരമ്പര ശ്രീലങ്കക്ക്

By Web TeamFirst Published Jul 29, 2021, 11:18 PM IST
Highlights

സഞ‌്ജു സാംസണ് മൂന്ന് പന്തുകളുടെ ആയുസേ ക്രീസിലുണ്ടായിരുന്നുള്ളു.  മൂന്ന് പന്ത് നേരിട്ട സഞ്ജു ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പൂജ്യനായി മടങ്ങി. സഞ്ജുവിന് പിന്നാലെ ഗെയ്ക്‌വാദിനെയും ഹസരങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ 25-4ലേക്ക് കൂപ്പുകുത്തി.

കൊളംബോ: ഇന്ത്യയെ സ്പിന്‍ കെണിയില്‍ കറക്കി വീഴത്തിയ ലങ്ക ടി20 പരമ്പര സ്വന്തമാക്കി. ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ഹസരങ്കയുടെ സ്പിന്നിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ 20 ഓവറില്‍ 81 റണ്‍സ് മാത്രമെടുത്തപ്പോള്‍ 14.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്ന് മത്സര പരമ്പര ശ്രീലങ്ക 2-1ന് സ്വന്തമാക്കി. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 81-9, ശ്രീലങ്ക 14.3 ഓവറില്‍ 82-3.

ഇന്ത്യ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് സാവാധനമാണ് ശ്രീലങ്ക തുടങ്ങിയത്.ഓപ്പണിംഗ് വിക്കറ്റില്‍ അവിഷ്ക ഫെര്‍ണാണ്ടോയും(12) മിനോദ് ബാനുകയും(18) ചേര്‍ന്ന് 23 റണ്‍സടിച്ചു. ഫെര്‍ണാണ്ടോയെയും സമരവിക്രമയെയും(6) മടക്കി രാഹുല്‍ ചാഹര്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലും ധനഞ്ജയ ഡിസില്‍വയും(23 നോട്ടൗട്ട്) വാനിദു ഹസരങ്കയും(14) ചേര്‍ന്ന് ലങ്കയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ഇന്ത്യക്കായി രാഹുല്‍ ചാഹര്‍ നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ വാനിഡു ഹസരങ്കയുടെ സ്പിന്നിന് മുന്നിലാണ് തകര്‍ന്നടിഞ്ഞത്. 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ലങ്കക്കായി തിളങ്ങി. 23 റണ്‍സുമായി പുറത്താകാതെ നിന്ന കുല്‍ദീപ് യാദവായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.

ആദ്യ ഓവറിലെ ഇന്ത്യ ഞെട്ടി

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ശ്രീലങ്ക ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചു. ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ(0) നേരിട്ട ആദ്യ പന്തില്‍ മടക്കി ചമീരയാണ് ലങ്കക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ദേവദ്ത്ത് പടിക്കലും റിതുരാജ് ഗെയ്ക്‌‌വാദും ചേര്‍ന്ന് ഇന്ത്യയെ 23ല്‍ എത്തിച്ചെങ്കിലും പടിക്കലിനെ(9) മടക്കി മെന്‍ഡിസ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.

സഞ്ജു വീണ്ടും സംപൂജ്യന്‍

സഞ‌്ജു സാംസണ് മൂന്ന് പന്തുകളുടെ ആയുസേ ക്രീസിലുണ്ടായിരുന്നുള്ളു.  മൂന്ന് പന്ത് നേരിട്ട സഞ്ജു ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പൂജ്യനായി മടങ്ങി. സഞ്ജുവിന് പിന്നാലെ ഗെയ്ക്‌വാദിനെയും ഹസരങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ 25-4ലേക്ക് കൂപ്പുകുത്തി.

പിന്നാലെ വന്ന നിതീഷ് റാണ(6)യും കാര്യമായൊന്നും ചെയ്യാതെ മടങ്ങിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും(16) കുല്‍ദീപ് യാദവു്(23 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യയെ 50 കടത്തിയത്. ഭുവി പുറത്തായശേഷം രാഹുല്‍ ചാഹര്‍(5), വരുണ്‍ ചക്രവര്‍ത്തി(0) എന്നിവരും കാര്യമായൊന്നും ചെയ്താതെ കീഴടങ്ങിയതോടെ ഇന്ത്യന്‍ സ്കോര്‍ 81ല്‍ ഒതുങ്ങി.

രണ്ടാം ടി20 മത്സരത്തില്‍ കളിച്ച നവദീപ് സെയ്നിക്ക് പരിക്കേറ്റതിനാല്‍ പകരക്കാരാനായി മലയാളി താരവും പേസറുമായ സന്ദീപ് വാര്യരാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്. ഇതോടെ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലിനുമൊപ്പം സന്ദീപ് കൂടി എത്തിയതോടെ ഇതാദ്യമായി മൂന്ന് മലയാളി താരങ്ങള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചു.

സെയ്നിക്ക് പകരം സ്പിന്നര്‍ സായ് കിഷോറിനെ കളിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി സന്ദീപ് വാര്യര്‍ക്ക് നറുക്ക് വീഴുകയായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമാണ് സന്ദീപ് വാര്യര്‍.

പരമ്പരയിലെ രണ്ടാം മത്സരത്തിന് തൊട്ടു മുമ്പ് ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്രുനാലുമായി അടുത്തിടപഴകിയ താരങ്ങളെല്ലാം ഐസൊലേഷനിലായതോടെയാണ് ഇന്ത്യന്‍ ടീം റിസര്‍വ് താരങ്ങളെ കളത്തിലറക്കിയത്.

click me!