ഒടുവിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആശ്വാസ ജയം

By Web TeamFirst Published Jul 23, 2021, 11:34 PM IST
Highlights

രണ്ടാം വിക്കറ്റിൽ ബാനുക രാജപക്സെയും അവിഷ്ക ഫെർണാണ്ടോയും ചേർന്ന് 109 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ലങ്കയുടെ വിജയം ഉറപ്പിച്ചത്.

കൊളംബോ: മലയാളി താരം സഞ്ജു സാംസൺ അടക്കം അഞ്ച് താരങ്ങൾ ഏകദിന അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആശ്വാസ ജയം. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചു കയറിയത്. 2017നുശേഷം ഏകദിനത്തിൽ ശ്രീലങ്ക ഇന്ത്യക്കെതിരെ നേടുന്ന ആദ്യ ജയമാണിത്. മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.(2-1).  ശ്രീല​ങ്കയുടെ അവിഷ്ക ഫെർണാണ്ടോ കളിയിലെ താരമായപ്പോൾ  സൂര്യകുമാർ യാദവാണ് പരമ്പരയിലെ താരം.

ഇടക്ക് പെയ്ത മഴമൂലം 47​ ഓവറാക്കി കുറച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറിൽ 225ന് ഓൾ ഔട്ടായപ്പോൾ 39 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലങ്ക ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി മൂന്ന് വിക്കറ്റെടുത്ത രാഹുല് ചാഹറും രണ്ട് വിക്കറ്റെടുത്ത ചേതര് സക്കറിയയും ബൌളിംഗിൽ തിളങ്ങി.

ലങ്കയ്ക്ക് തുടക്കം പിഴച്ചില്ല, ഒടുക്കവും

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ഇത്തവണ ലഭിച്ചത്. ഓപ്പണിം​ഗ് വിക്കറ്റിൽ അവിഷ്ക ഫെർണാണ്ടോയും മിനോദ് ബാനുകയും ചേർന്ന് 35 റൺസടിച്ചു. ബാനുകയെ(7) കെ ​ഗൗതം മടക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ ബാനുക രാജപക്സെയും അവിഷ്ക ഫെർണാണ്ടോയും ചേർന്ന് 109 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ലങ്കയുടെ വിജയം ഉറപ്പിച്ചു.

അരങ്ങേറ്റം മോശമാക്കാതെ സക്കറിയയും രാഹു ചാഹറും

65 റൺസെടുത്ത രജപക്സെയും തൊട്ടുപിന്നാലെ ധനഞ്ജയ ഡിസിൽവയെയും(2) മടക്കി ഏകദിന അരങ്ങേറ്റം അവിസ്മരണീയമാക്കിയ ചേതൻ സക്കറിയ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും ഫെർണാണ്ടോയുടെ ചെറുത്തു നിൽപ്പ് ലങ്കക്ക് വിജയം സമ്മാനിച്ചു. ​ഗൗതമിന്റെ ഫെർണാണ്ടോയെ മനീഷ് പാണ്ഡെ കൈവിട്ടത് മത്സരത്തിൽ നിർണായകമായി. ലങ്കൻ ജയത്തിലേക്ക് 14 റൺസകലമുള്ളപ്പോൾ ഫെർണാണ്ടോയെ(76) രാഹുൽ ചാഹർ മടക്കിയെങ്കിലും ലങ്കൻ ജയം തടയാൻ ഇന്ത്യക്കായില്ല.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കം മുതലാക്കാനായില്ല. 49 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഏകദിന അരങ്ങേറ്റംകുറിച്ച മലയാളി താരം സഞ്ജു സാംസണ്‍ 46 റണ്‍സെടുത്തപ്പോള്‍ 40 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവും തിളങ്ങി. ശ്രീലങ്കക്കായി പ്രവീണ്‍ ജയവിക്രമയും അഖില ധനഞ്ജയയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഏകദിന അരങ്ങേറ്റം കുറിച്ച മലയാളി താരം സ‍ഞ്ജു സാംസണും പൃഥ്വി ഷായും അടിച്ചു തകര്‍ത്തോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് അതിവേഗം കുതിച്ചു. 28 റണ്‍സില്‍ ധവാനെ നഷ്ടമായ ഇന്ത്യയെ ഇരുവരും ചേര്‍ന്ന് 100 കടത്തി. ഇന്ത്യന്‍ ടോട്ടല്‍ 100 കടന്നതിന് പിന്നാലെ 49 പന്തില്‍ 49 റണ്‍സെടുത്ത പൃഥ്വി ഷായെ ശ്രീലങ്കന്‍ നായകന്‍ ഷനക വിക്കറ്റിന് മുന്നില്‍ കുടുക്കി.

അരങ്ങേറ്റത്തിൽ അടിച്ചുതകര്‍ത്ത് സഞ്ജു

ഇഷാന്‍ കിഷന് പകരം ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു ആദ്യ മത്സരം മോശമാക്കിയില്ല. അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 പന്തില്‍ 46 റണ്‍സെടുത്ത സഞ്ജു അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങുന്നതിനിടെ ജയവിക്രമയെ കവറിന് മുകളിലൂടെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച് അവിഷ്ക ഫെര്‍ണാണ്ടോയുടെ ഉജ്ജ്വല ക്യാച്ചില്‍ മടങ്ങി. വമ്പന്‍ സ്കോര്‍ നേടി അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചതാണെങ്കിലും സഞ്ജുവിന് അത് മുതലാക്കാനായില്ല.

സഞ്ജുവും പൃഥ്വി ഷായും ഇടവേളകളില്ലാതെ മടങ്ങിയതൊന്നും സൂര്യകുമാര്‍ യാദവിനെ ബാധിച്ചില്ല. വന്നപാടെ അടിതുടങ്ങിയ സൂര്യകുമാര്‍ യാദവ് മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ഇന്ത്യയെ 150 കടത്തി. എന്നാല്‍ 11 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ ജയവിക്രമ മടക്കിയതോടെ ഇന്ത്യക്ക് വീണ്ടും തിരിച്ചടിയേറ്റു. ഹര്‍ദ്ദിക് പാണ്ഡ്യക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 19 റണ്‍സെടുത്ത പാണ്ഡ്യയെ ജയവിക്രമ വിക്കറ്റിന് മുന്നില്ർ കുടുക്കി.

സൂര്യകുമാര്‍ വീണു, പിന്നാലെ ഇന്ത്യയും

ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും അടി തുടര്‍ന്ന സൂര്യകുമാര്‍ യാദവിലായിരുന്നു ഇന്ത്യന്‍ പ്രതീക്ഷ. എന്നാല്‍ സൂര്യകുമാറിനെ അഖില ധനഞ്ജയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ തകര്‍ന്നടിഞ്ഞു. നിതീഷ് റാണ(7) അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തിയപ്പോള്‍ രാഹുല്‍ ചാഹറും(13), നവദീപ് സെയ്നിയും(15) ചേര്‍ന്ന് വാലറ്റത്ത് നടത്തിയ ചെറുത്തു നില്‍പ്പാണ് ഇന്ത്യയെ 200 കടത്തിയത്.

സഞ്ജുവിന് പുറമെ നിതീഷ് റാണ, ചേതന്‍ സക്കറിയ, കൃഷ്‌ണപ്പ ഗൗതം, രാഹുല്‍ ചഹാര്‍ എന്നിവരാണ് ഇന്ന് ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറിയത്.

India (Playing XI): Prithvi Shaw, Shikhar Dhawan(c), Sanju Samson(w), Manish Pandey, Suryakumar Yadav, Nitish Rana, Hardik Pandya, Krishnappa Gowtham, Rahul Chahar, Navdeep Saini, Chetan Sakariya.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!