
മുംബൈ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളുടെ മത്സരക്രമമായി. ഐസിസി റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.മത്സരങ്ങള്‍ക്ക് രാജ്യാന്തര ടി20യുടെ പദവിയുണ്ടായിരിക്കും.
ജൂണ്‍ ഒന്നിലെ ഐസിസി റാങ്കിംഗില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കാണ് ക്വാര്‍ട്ടറിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചിരിക്കുന്നത്.ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ നേരിട്ട് പ്രവേശിക്കുക. വനിതാ ടീമുകളുടെ മത്സരശേഷമായിരിക്കും പുരുഷ ടീമുകളുടെ മത്സരം. വനിതാ ടീമുകളുടെ ക്വാര്‍ട്ടര്‍ മത്സരം സെപ്റ്റംബര്‍ 22നാണ്. യോഗ്യത നേടിയാല്‍ സെമി 25നും സ്വര്‍ണ, വെങ്കല മെഡല്‍ മത്സരങ്ങള്‍ 26നും നടക്കും.
പുരുഷ ടീമുകളുടെ ക്വാര്‍ട്ടര്‍ പോരാട്ടം ഒക്ടോബര്‍ അഞ്ചിനും സെമി ഫൈനല്‍ ഒക്ടോബര്‍ ആറിനും സ്വര്‍ണ-വെങ്കല മെഡല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ എഴിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകപ്പ് തുടങ്ങുന്നത്.
വനിതാ ടീമിന്‍റെ ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗറിനെയും പുരുഷ ടീമിന്‍റെ ക്യാപ്റ്റനായി റുതുരാജ് ഗെയ്‌ക്‌വാദിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ്മ, റിങ്കു സിംഗ്. വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രാൻ സിംഗ് എന്നിവരാണ് പുരുഷ ടീമിലെ പ്രധാന താരങ്ങള്‍.
ഏഷ്യയില്‍ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി കോലി, ഒന്നാം സ്ഥാനത്ത് മറ്റൊരു താരം
വനിതാ ടീമില്‍ ഹര്‍ന്‍പ്രീതിന് പുറമെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, മലയാളി താരം മിന്നു മണി, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, അമൻജോത് കൗർ, ദേവിക വൈദ്യ, അഞ്ജലി സർവാണി, ടിറ്റാസ് സാധു, രാജേശ്വരി ഗയക്വാദ് എന്നിവരുമുണ്ട്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മോശം പെരുമാറ്റത്തിന് രണ്ട് മത്സര വിലക്കുള്ളതിനാല്‍ വനിതാ ടീം ഫൈനലില്‍ എത്തിയാല്‍ മാത്രമെ ഹര്‍മന്‍പ്രതിന് കളിക്കാനാകു. 2010, 2014 ഏഷ്യന്‍ ഗെയിംസുകളിലും ക്രിക്കറ്റ് മെഡല്‍ ഇനമായിരുന്നെങ്കിലും ഇന്ത്യ ടീമിനെ അയച്ചിരുന്നില്ല.