
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായകമായ നാലാം ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്നത് വിക്കറ്റ് കീപ്പിംഗാണ്. റിഷഭ് പന്തിന് പകരമെത്തിയ കെ എസ് ഭരത് മൂന്ന് ടെസ്റ്റിലും പരാജയമായിരുന്നു. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇതുവരെ അഞ്ച് ഇന്നിംഗ്‌സുകള്‍ ഭരത് കളിച്ചു. 57 റണ്‍സ് മാത്രമായിരുന്നു ഭരതിന്റെ സമ്പാദ്യം. 23 റണ്‍സാണ് താരതത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 14.25 ശരാശരി മാത്രമാണ് ഭാരതിനുള്ളത്. താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പകരക്കാരനായി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും. എന്നാല്‍ രോഹിത് നല്‍കുന്ന സൂചന ഭരതിന് ഒരവസരം കൂടി നല്‍കുമെന്നാണ്.
നാലാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് വിശദീകരിക്കുന്നതിങ്ങനെ... ''റിഷഭ് പന്തിന്റെ അഭാവം വലുതാണ്. നമ്മള്‍ക്കെല്ലാവര്‍ക്കുമറിയാം അവന്‍ നന്നായി ബാറ്റ് ചെയ്യുമെന്ന്. കീപ്പിംഗിലും പന്ത് മികച്ചതാണ്. പന്തിനെ ലഭിക്കാതായപ്പോള്‍ നമുക്ക് ഇഷാന്‍ കിഷനെ ലഭിച്ചു. ഇഷാന് അവസരം ലഭിച്ചാല്‍ മത്സരങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അവനെ ഒഴിവാക്കില്ല. കെ എസ് ഭരത് ഡിആര്‍എസ് പുതിയ സംഭവമാണ്. അദ്ദേഹം അതുമായി പരിചയമായി വരുന്നേയുള്ളൂ. ഇത്തരം കാര്യങ്ങളെല്ലാം മനസിലാക്കാന്‍ സമയമെടുക്കും. അദ്ദേഹത്തെ ഇപ്പോള്‍ തന്നെ വിലയിരുത്തുന്നത് ശരിയല്ല. ആവശ്യത്തിന് സമയം നല്‍കണം. അവന് കഴിവ് തെളിയിക്കാന്‍ ആവശ്യാമായ സമയം ലഭിക്കും. ഭീതിയില്ലാതെ കളിക്കുന്ന ശൈലിയാണ് ഇന്ത്യയുടേത്. എതിരാളികള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ ഒരവസരം പോലും നല്‍കുന്നില്ല. അത് അമിത ആത്മവിശ്വാസമായി മറ്റുള്ളവര്‍ക്ക് തോന്നുണ്ടെങ്കില്‍ അത് ഞങ്ങളെ ബാധിക്കുന്ന ഘടകമല്ല.'' ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടണമെങ്കില്‍ ഇന്ത്യക്ക് അഹമ്മദാബാദില്‍ ജയിക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയാവട്ടെ പരമ്പരയില്‍ ഒപ്പമെത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്‍ഡോര്‍ ടെസ്റ്റില്‍ അവര്‍ ഒമ്പത് വിക്കറ്റിന്റെ ജയം നേടിയിരുന്നു. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഓസ്‌ട്രേലിയ ഗംഭീര തിരിച്ചടി നല്‍കുകയായിരുന്നു.
ഇന്ത്യ സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.
സ്‍പിന്നിനെ നന്നായി കളിക്കുന്ന മൂന്ന് ഇന്ത്യന്‍ ബാറ്റർമാരുടെ പേരുമായി ഗൗതം ഗംഭീർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!